പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കല്യാണം നടക്കുന്നില്ല, 'ദൈവ പ്രീതി'ക്കായി ഹോളി ദിനത്തില്‍ ബലി നല്‍കാന്‍ മന്ത്രവാദിയുടെ നിര്‍ദേശം; ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി, അറസ്റ്റ്

ഉത്തര്‍പ്രദേശില്‍ ബലി നല്‍കുന്നതിനായി ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബലി നല്‍കുന്നതിനായി ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

നോയിഡയിലാണ് സംഭവം. ഹോളി ദിനത്തില്‍ മന്ത്രവാദത്തിന്റെ ഭാഗമായി ബലി നല്‍കുന്നതിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ അയല്‍വാസിയാണ് പിടിയിലായവരില്‍ ഒരാള്‍. വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് സമീപിച്ച മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമാണ് കുട്ടിയെ ബലി നല്‍കാന്‍ ഇവര്‍ പദ്ധതിയിട്ടതെന്നും പൊലീസ് പറയുന്നു.

ദൈവപ്രീതിക്കായി കുട്ടിയെ ബലി നല്‍കാനാണ് മന്ത്രവാദി നിര്‍ദേശിച്ചത്. ഇതനുസരിച്ച് ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മന്ത്രവാദി ഉള്‍പ്പെടെ കേസില്‍ പ്രതികളായ മറ്റു മൂന്ന് പേരെ കൂടി പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മാര്‍ച്ച് 13നാണ് കുട്ടിയെ കാണാതായത്. നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെ കാരണം വ്യക്തമായതെന്ന് പൊലീസ് പറയുന്നു.

മന്ത്രവാദി സത്യേന്ദ്രയുടെ നിര്‍ദേശപ്രകാരം ഹോളി ദിനത്തില്‍ മനുഷ്യബലി നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്. ദൈവപ്രീതിക്കായി കുട്ടിയെ ബലി നല്‍കിയാല്‍ കല്യാണം നടക്കുമെന്നാണ് മന്ത്രവാദി പറഞ്ഞത്. ഇത് വിശ്വസിച്ചാണ് അയല്‍വാസിയായ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയെ സുരക്ഷിതമായി തിരികെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ഹോളി ദിനത്തില്‍ മനുഷ്യബലി നടത്താനാണ് ഇവര്‍ തീരുമാനിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com