

റാഞ്ചി: ഝാര്‍ഖണ്ഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എലി കടിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടു നഴ്‌സുമാരെ പിരിച്ചുവിട്ടു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സമിതിക്ക് രൂപം നല്‍കി.
ഗിരിധി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മെയ് രണ്ടിനാണ് സംഭവം. ഗിരിധി സദര്‍ ആശുപത്രിയില്‍ വച്ചാണ് കുട്ടിയെ എലി കടിച്ചത്. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ഉടനെ തന്നെ ഷാഹിദ് നിര്‍മല്‍ മഹ്‌തോ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഗിരിധി സദര്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ കിടത്തിയിരുന്ന കുഞ്ഞിന്റെ കാല്‍മുട്ടില്‍ അമ്മയാണ് മുറിവ് കണ്ടത്. കുഞ്ഞിനെ കാണാന്‍ എത്തിയ അമ്മ കാല്‍മുട്ടില്‍ എലി കടിച്ച നിലയിലുള്ള പാട് കണ്ടെത്തുകയായിരുന്നു. ജനിച്ചതിന് പിന്നാലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി കുട്ടികളുടെ വാര്‍ഡിലേക്ക് മാറ്റിയത്.
കുട്ടിക്ക് മഞ്ഞപിത്തമാണെന്നും ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്നുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പറഞ്ഞതെന്ന് അമ്മ പറയുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവാദിയായ ഡോക്ടര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates