ന്യൂഡൽഹി: ഹിമാചൽപ്രദേശ് നിയമസഭയുടെ മുഖ്യകവാടത്തിൽ നിരോധിത തീവ്രവാദ സംഘടനയായ ഖലിസ്ഥാന്റെ പതാകയും ചുവരെഴുത്തും. ഹിമാചൽ പ്രദേശിൽ ശൈത്യകാലത്തു നിയമസഭ സമ്മേളിക്കുന്ന ധരംശാലയിലെ കെട്ടിടത്തിന്റെ പ്രധാനകവാടത്തിലാണ് പതാകകളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെയാണ് നിയമസഭാ കവാടത്തിൽ ഖാലിസ്ഥാൻ പതാകകൾ ശ്രദ്ധയിൽപ്പെടുന്നത്. വിവരം കിട്ടിയതിനെ തുടർന്നു ഭരണകൂടം കൊടി അഴിച്ചുമാറ്റുകയും മതിലിലെ മുദ്രാവാക്യങ്ങൾ മായ്ച്ചുകളയുകയും ചെയ്തു. ഖലിസ്ഥാൻ സിന്ദാബാദ് എന്നാണ് എഴുതിയിരുന്നത്. സംഭവത്തിൽ സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ (എസ്എഫ്ജെ) നേതാവ് ഗുരുപത്വന്ത് സിംഗ് പന്നുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സിക്ക് മത സംഘടനയായ ദാംദാമി തക്സലിന്റെ നേതാവ് ഭിന്ദ്രൻവാലയുടെയും ഖാലിസ്ഥാന്റെയും പതാക ഉയർത്തുമെന്ന് കാട്ടി ഗുരുപത്വന്ത് സിംഗ് മുഖ്യമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു. സംസ്ഥാനത്ത് ഭിന്ദ്രൻവാലയുടെയും ഖാലിസ്ഥാന്റെയും പതാകകൾ നിരോധിച്ചത് സംഘടനയെ പ്രകോപിപ്പിച്ചിരുന്നു. തുടർന്നാണ് മാർച്ച് 29ന് പതാക ഉയർത്തുമെന്ന് വെല്ലുവിളിച്ചത്.
നിയമസഭയിൽ ഖാലിസ്ഥാൻ പതാക സ്ഥാപിച്ചതിനെ ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് മുഖ്യമന്ത്രി ജയറാം ഠാക്കൂർ പറഞ്ഞത്. അതേസമയം പതാകകൾ ഉയർത്തുമെന്നു രഹസ്യാന്വേഷണ മുന്നറിയിപ്പു നൽകിയിരുന്നതായി ഉന്നതകേന്ദ്രങ്ങൾ വെളിപ്പെടുത്തി. ഏപ്രിൽ 26നായിരുന്നു മുന്നറിയിപ്പു ലഭിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ