

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജിവച്ചു. ഗവർണർക്ക് രാജി കത്ത് നൽകിയതായി അദ്ദേഹം വ്യക്തമാക്കി. പാർട്ടി നിർദ്ദേശപ്രകാരമാണ് അദ്ദേഹം സ്ഥാനത്ത് നിന്ന് മാറുന്നത്.
കുറച്ച് കാലമായി വിഷയത്തിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ബിജെപി ദേശീയ നേതൃത്വത്തിന് ബിപ്ലവ് ദേവിന്റെ പ്രവർത്തനങ്ങളിൽ വലിയ അതൃപ്തിയുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചില പ്രസ്താവനകളിലൂടെ ദേശീയ നേതൃത്വ ഇക്കാര്യം വ്യക്തവുമാക്കിയിരുന്നു. ത്രിപുരയിൽ നേതൃമാറ്റം വേണമെന്ന വികാരവും ദേശീയ നേതൃത്വത്തിൽ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ രാജി.
ബിപ്ലവ് ദേവിന് പകരം ഒരു പുതിയ മുഖ്യമന്ത്രിയെ കൊണ്ടു വരാനാണ് ദേശീയ നേതൃത്വം ഒരുങ്ങുന്നത്. ഇന്ന് വൈകീട്ട് തന്നെ ബിജെപിയുടെ നിയമസഭാ കക്ഷി യോഗം ചേരും. ഇന്നു തന്നെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.
2018-ലാണ് 25 വര്‍ഷത്തെ ഇടതു ഭരണത്തിന് വിരാമം കുറിച്ച് ബിപ്ലവിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്. സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിപ്ലവിന്റെ രാജി.
നേരത്തെ പാര്‍ട്ടിയിലെ ചില എംഎല്‍എമാര്‍ തന്നെ ബിപ്ലവിനെതിരേ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ എന്നീ എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനമുയര്‍ത്തി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എംഎല്‍എമാരുടെ വിമര്‍ശനം.
ഈ ലേഖനം കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates