കോണ്‍ഗ്രസും ബക്കറ്റ് പിരിവിന്, ഫണ്ട് കണ്ടെത്തുന്നതിന് സിപിഎമ്മിനെ മാതൃകയാക്കാന്‍ ഹൈക്കമാന്‍ഡ് 

2021ല്‍ 58 ശതമാനമാണ് കോണ്‍ഗ്രസിന്റെ ഫണ്ടില്‍ കുറവുണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടി ഫണ്ട് സമാഹരിക്കുന്നതിന് സിപിഎമ്മിനെ മാതൃകയാക്കി ബക്കറ്റ് പിരിവ് തുടങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആലോചന. ജനങ്ങളില്‍നിന്നു ഫണ്ടു പിരിക്കുകയെന്ന, കേരളത്തില്‍ സിപിഎം ഫലപ്രദമായി നടപ്പാക്കുന്ന രീതി പിന്തുടരാന്‍ ഉദയ്പുരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലാണ് നിര്‍ദേശം ഉയര്‍ന്നത്. രമേശ് ചെന്നിത്തല മുന്നോട്ടുവച്ച ഈ നിര്‍ദേശം, ലോക്‌സഭാ തെരഞ്ഞെടുപ്പിനായി രൂപീകരിച്ച കര്‍മ സമിതി ചര്‍ച്ച ചെയ്യുമെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സമീപ വര്‍ഷങ്ങളില്‍ പാര്‍ട്ടി ഫണ്ട് കുത്തനെ കുറഞ്ഞത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ 58 ശതമാനമാണ് കോണ്‍ഗ്രസിന്റെ ഫണ്ടില്‍ കുറവുണ്ടായത്. 285.7 കോടിയാണ് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന്റെ വരുമാനം. 2020ല്‍ ഇത് 682.2 കോടി ആയിരുന്നു. 2019ല്‍ 918 കോടി ആയിരുന്ന സ്ഥാനത്താണ് ഇത്. 

അഹമ്മദ് പട്ടേലിന്റെ മരണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സാമ്പത്തിക മാനേജ്‌മെന്റ് താളപ്പിഴകളിലാണ്. കോര്‍പ്പറേറ്റുകളുമായുള്ള പാര്‍ട്ടിയുടെ പ്രധാന പാലം അഹമ്മദ് പട്ടേല്‍ ആയിരുന്നു. നിലവില്‍ കമല്‍ നാഥ് ആണ് പാര്‍ട്ടി ഫണ്ട് കണ്ടെത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. എന്നാല്‍ അഹമ്മദ് പട്ടേലിന്റെ കുറവു നികത്താന്‍ കമല്‍നാഥിനാവുന്നില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുന്നത്. 

കോര്‍പ്പറേറ്റുകളില്‍നിന്നുള്ള വുമാനം കുറഞ്ഞ സാഹചര്യത്തില്‍ ഫണ്ടു കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ടെന്ന നിര്‍ദേശമാണ് ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്നത്. അപ്പോഴാണ് രമേശ് ചെന്നിത്തല കേരളത്തില്‍ സിപിഎമ്മിന്റെ ഫണ്ട് സമാഹരണ രീതി ചൂണ്ടിക്കാട്ടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കര്‍മ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തും. 

കേരളത്തില്‍ സിപിഎം പാര്‍ട്ടി ഫണ്ട് കണ്ടെത്തുന്നത് 70 ശതമാനവും ബക്കറ്റ് പിരിവിലൂടെയാണ്. പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിശ്ചിത ക്വാട്ട നിശ്ചയിച്ച് ഓരോ വീടുകളും കയറിയിറങ്ങിയാണ് പണം കണ്ടെത്തുന്നത്. 2013ല്‍ സുര്‍ജിത് ഭവനായി രണ്ടു ദിവസം കൊണ്ട് സിപിഎം എട്ടു കോടിയുടെ ഫണ്ട് സമാഹരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com