‘എന്റെ അമ്മ മരിച്ച ദിവസം തന്നെ ഞാൻ അവളെ കൊന്നു‘- ബെൽറ്റ് കഴുത്തിൽ മുറുക്കി മകളെ കൊന്ന് അച്ഛൻ

മകളുടെ മരണം ഉറപ്പാക്കിയശേഷം പൊലീസ് സ്റ്റേഷനിൽ എത്തി വരപ്രസാദ് കീഴടങ്ങുകയായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അമരാവതി: തനിക്ക് താത്പര്യമില്ലാത്ത യുവാവിനെ പ്രണയിച്ച 16കാരിയായ മകളെ ബെൽറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി പിതാവ്. താൻ മകളെ കൊന്ന കാര്യം ഇയാൾ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കിട്ടു. പിന്നാലെ പൊലീസിൽ കീഴടങ്ങുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് നടുക്കുന്ന കൊലപാതകം അരങ്ങേറിയത്. 16കാരിയായ നികിത ശ്രീയെയാണ് പിതാവ് വരപ്രസാദ് കൊന്നത്.   

‘എന്റെ മകൾ എന്നോട് എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ, അതെല്ലാം ഞാൻ നൽകിയിട്ടുണ്ട്. എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം വേണം. അവളുടെ ഇഷ്ടത്തിനാണ് ഞാൻ അവളെ ബോക്‌സിങ് പഠിപ്പിച്ചത്. അരവിന്ദുമായുള്ള ബന്ധം എനിക്ക് ഇഷ്‌ടമല്ലെന്നും തുടരരുതെന്നും പലതവണ അപേക്ഷിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. അതിനാൽ എന്‍റെ അമ്മ മരിച്ച അതേ ദിവസം തന്നെ ഞാൻ അവളെ കൊന്നു’– പിതാവ് സാമൂഹിക മാധ്യമത്തിൽ പങ്കിട്ട വീഡിയോയിൽ പറയുന്നു. 

മകളുടെ മരണം ഉറപ്പാക്കിയശേഷം പൊലീസ് സ്റ്റേഷനിൽ എത്തി വരപ്രസാദ് കീഴടങ്ങുകയായിരുന്നു. സെൽഫി വീഡിയോ കാണിച്ചതിന് പിന്നാലെ വരപ്രസാദുമായി വീട്ടിലെത്തിയ പൊലീസ് രക്‌തത്തിൽ കുളിച്ച നിലയിൽ മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

പ്രദേശവാസിയായ അരവിന്ദ് എന്ന യുവാവിനൊപ്പം പലതവണ മകള്‍ പുറത്തു പോകുന്നത് ശ്രദ്ധയില്‍പെട്ട വരപ്രസാദ് ഇത് വിലക്കിയിരുന്നു. പൊലീസിലും പരാതിപ്പെട്ടിരുന്നു. കൗണ്‍സിലിങ്ങും മറ്റും നല്‍കിയെങ്കിലും നികിത ബന്ധം തുടർന്നതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന്, ആംബുലൻസ് ഡ്രൈവറായ വരപ്രസാദ് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്‌ച വൈകീട്ട് 4.30 നാണ് കൊലപാതകം നടന്നത്. ബെൽറ്റ് കഴുത്തിൽ മുറുക്കിയാണ് നികിതയെ വരപ്രസാദ് കൊലപ്പെടുത്തിയത്. 13 വർഷങ്ങൾക്കു മുൻപ് വരപ്രസാദിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയിരുന്നു. രണ്ട് വർഷം മുൻപ് മൂത്തമകളും വരപ്രസാദിന്റെ എതിർപ്പ് മറികടന്ന് പ്രണയിച്ചയാൾക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.

ഇതിനു പിന്നാലെ ഇളയ മകളും സമാനമായ രീതിയിൽ തന്നെ ധിക്കരിച്ച് ഇറങ്ങിപ്പോകുമെന്ന ഭയമാണു നികിതയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നു വരപ്രസാദ് മൊഴി നൽകി. വരപ്രസാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com