ജയ്പൂര്‍: രാജസ്ഥാനെയും ഗുജറാത്തിനെയും ബന്ധിപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി രണ്ടാഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത റെയില്‍വേ ട്രാക്കില്‍ അട്ടിമറിശ്രമം. സ്‌ഫോടകവസ്തു ഉപയോഗിച്ച് വിധ്വംസകപ്രവര്‍ത്തകര്‍ ട്രാക്കില്‍ വിള്ളല്‍വീഴ്ത്തി. സ്‌ഫോടനത്തെ തുടര്‍ന്ന് ട്രാക്കില്‍ വിള്ളല്‍ വീണത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വന്‍അപകടം ഒഴിവായി. ട്രാക്കിലൂടെയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു.
ഉദയ്പൂര്‍ ഡിവിഷനില്‍ ഒടാ റെയില്‍വേ പാലത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. പൊട്ടിത്തെറിയില്‍ ട്രാക്കില്‍ വിള്ളല്‍ ഉണ്ടാവുകയായിരുന്നു. പ്രദേശത്ത് നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. സംഭവത്തിന് പിന്നില്‍ വലിയ തോതിലുള്ള ഗൂഢാലോചന നടന്നതായാണ് സൂചന. സംഭവം അറിഞ്ഞ് ഉദയ്പൂര്‍ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് സ്ഥലത്തേയ്ക്ക് തിരിച്ചു. ഭീകരാക്രമണം ഉള്‍പ്പെടെയുള്ള അട്ടിമറി സാധ്യതകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷണം നടത്തുന്നത്.
ട്രാക്കില്‍ പൊട്ടിത്തെറി കേട്ട് നാട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്. ഒക്ടോബര്‍ 31നാണ് ഉദയ്പൂര്‍- അഹമ്മദാബാദ് റെയില്‍വേ ട്രാക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. പുതിയ ട്രാക്ക് ഉദ്ഘാടനം ചെയ്തതതിന് ശേഷം എല്ലാ ഉദയ്പൂര്‍- അസര്‍വ ട്രെയിനുകളും ഈ ട്രാക്ക് വഴിയാണ് സര്‍വീസ് നടത്തിയിരുന്നത്. സംഭവത്തില്‍ റെയില്‍വേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ