ന്യൂഡല്‍ഹി: പങ്കാളിയായ ശ്രദ്ധയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഫ്താബ് പൂനവാല ജൂണിലാണ് മഹാരാഷ്ട്രയില്‍ നിന്ന് രാജ്യതലസ്ഥാനത്ത് എത്തിയതെന്ന് ഡല്‍ഹി പൊലീസ്. പാല്‍ഘര്‍ ജില്ലയിലെ ഫഌറ്റില്‍ നിന്ന് 37 പെട്ടികളിലായാണ് സാധനങ്ങള്‍ ഡല്‍ഹിയിലേക്ക് മാറ്റിയതെന്നും ഇതിനായി 20,000 രൂപ നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു.
ഡല്‍ഹിയിലേക്ക് ഫ്‌ലാറ്റുമാറുന്നതിന് മുന്‍പ്, മഹാരാഷ്ട്രയിലെ പല്‍ഘാറിലെ വീട്ടുസാധനങ്ങള്‍ മാറ്റുന്നതിന് ആര് പണം നല്‍കുമെന്നതിനെ ചൊല്ലി ശ്രദ്ധയുമായി വഴക്കിട്ടിരുന്നതായി അഫ്താബ് ഡല്‍ഹി പൊലീസിന് മൊഴി നല്‍കി. അതേസമയം, ഗുഡ്‌ലക്ക് പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സ് കമ്പനി മുഖേന ജൂണില്‍ ഫര്‍ണിച്ചറുകളും മറ്റ് വീട്ടുപകരണങ്ങളും കൊണ്ടുപോകുന്നതിനായി 20,000 രൂപ നല്‍കിയത് ആരുടെ അക്കൗണ്ടിലൂടെയാണെന്നത് കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ പാക്കേജിങ്ങ് കമ്പനിയിലെ ജീവനക്കാരന്റെ മൊഴി ഡല്‍ഹി പൊലീസ് രേഖപ്പെടുത്തിയതോടെയാണ് പൂനാവാല ഫഌറ്റില്‍ നിന്ന് 37 പെട്ടികളിലായി സാധനങ്ങള്‍ തന്റെ വസതിയിലേക്ക് മാറ്റിയ വിവരം പുറത്തറിഞ്ഞത്. ഡല്‍ഹി പൊലീസ് യുവതിയുടെ സ്ഥലത്തെത്തിയും ഇവര്‍ മുന്‍പ് താമസിച്ചിരുന്ന സ്ഥലങ്ങളിലെ ഫ്‌ലാറ്റ് ഉടമകളുടെയും മൊഴി രേഖപ്പെടുത്തി. മഹാരാഷ്ട്ര, ഹരിയാന, ഹിമാചല്‍ പ്രദേശിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഈ വര്‍ഷം ജൂണിലാണ് അഫ്താബും ശ്രദ്ധയും മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് താമസം മാറിയത്. തുടര്‍ന്ന് ഇവിടെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഇതിനിടെ ചെലവുകളുടെ പേരിലും വിശ്വാസ വഞ്ചനയുടെ പേരിലും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിന്നാലെ മൃതദേഹം വെട്ടിനുറുക്കി 35 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ