ലഖ്‌നൗ: 30 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പതിനൊന്നുകാരനെ പൊലീസ് രക്ഷപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പൊലീസിനെ അതിക്രമിച്ച പ്രതികളിലൊരാള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടാതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ഒരു പൊലീസുകാരനു പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലക്‌സര്‍ ഗ്രാമത്തില്‍നിന്ന് ശനിയാഴ്ചയാണ് പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയത്. 30 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തു. ഞായറാഴ്ച ഇക്കോടെക് 1 പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ പണമടങ്ങിയ ബാഗ് തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ട സ്ഥലത്ത് കുട്ടിയുടെ പിതാവ് എത്തുക്കുകയും ചെയ്തു.
പണം ലഭിച്ചാല്‍ മാത്രമേ കുട്ടിയെ വിട്ടുതരികയുള്ളൂവെന്നായിരുന്നു തട്ടിക്കൊണ്ടുപോയവര്‍ അറിയിച്ചത്. പണം കൈപ്പറ്റിയശേഷം കുട്ടി എവിടെയുണ്ടെന്ന് അവര്‍ പിതാവിനെ അറിയിച്ചു. കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ച പൊലീസ് രാവിലെ ഏഴുമണിയോടെ കുട്ടി കുടുംബത്തിനൊപ്പം എത്തിയതിനു പിന്നാലെ പ്രതികളെ പിടികൂടാന്‍ നടപടിയെടുക്കുകയായിരുന്നു.
തുടര്‍ന്ന് ലക്‌സര്‍ ഗ്രാമത്തിനു സമീപം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുറ്റവാളികളെ കണ്ടെത്തി. വിശാല്‍, റിഷഭ് എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. പൊലീസിനെ കണ്ടതും ഇവര്‍ വെടിയുതിര്‍ത്തു. പിന്നാലെ അവരെ പൊലീസ് കാലില്‍ വെടിവച്ചുവീഴ്ത്തിയെന്ന് ഡിസിപി അഭിഷേക് വര്‍മ അറിയിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിലെ മൂന്നാമനായ ശിവത്തെ ചുഹാദ്പുര്‍ അണ്ടര്‍പ്പാസില്‍ വച്ച് പൊലീസ് തടഞ്ഞു. ഇയാള്‍ വെടിവച്ചപ്പോള്‍ പൊലീസും തിരിച്ചുവെടിവച്ചു. വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഘത്തിലെ നാലാമനായ വിശാല്‍ പാല്‍ ഒളിവിലാണ്. മോചനദ്രവ്യമായി നല്‍കിയ 30ല്‍ 29 ലക്ഷം രൂപയും കണ്ടെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ