ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് തന്റെ മനസ്സില്‍ ഉയര്‍ന്ന പ്രധാന ചോദ്യമെന്ന്, ഹിജാബ് നിരോധനത്തെ തള്ളിക്കളഞ്ഞുകൊണ്ടുള്ള വിധിന്യായത്തില്‍ ജസ്റ്റിസ് സുധാംശു ധുലിയ. കര്‍ണാടക ഹൈക്കോടതി ഇക്കാര്യത്തില്‍ തെറ്റായ വഴിയിലാണ് സഞ്ചരിച്ചതന്ന് ജസ്റ്റിസ് ധുലിയ വിധിന്യായം വായിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് ഞാന്‍ പ്രധാനമായും പരിഗണിച്ചത്. നമ്മള്‍ അവരുടെ ജീവിതം മെച്ചപ്പെട്ടതാക്കുകയാണോ ചെയ്യുന്നത്? അതാണ് ചോദ്യം. ഹിജാബ് വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഞാന്‍ റദ്ദാക്കുന്നു. ഇക്കാര്യത്തില്‍ ഒരു നിയന്ത്രണവും പാടില്ലെന്ന് ജസ്റ്റിസ് ധുലിയ പറഞ്ഞു.
ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന ഹൈക്കോടതി വിലയിരുത്തലിനെ ശരിവയ്ക്കുന്നതായി, അപ്പീല്‍ തള്ളിക്കൊണ്ടുള്ള വിധിന്യായത്തില്‍ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത പറഞ്ഞു. പതിനൊന്നു ചോദ്യങ്ങളാണ് പ്രധാനമായും താന്‍ പരിഗണിച്ചതെന്ന് ജസ്റ്റിസ് ഗുപ്ത വ്യക്തമാക്കി. പതിനൊന്നിലും നിരോധനം ശരിയവയ്ക്കുന്ന നിഗമനങ്ങളിലാണ് എത്താനായതെന്ന് ജസ്റ്റിസ് ഗുപ്ത അറിയിച്ചു.
പത്തു ദിവസമാണ്, ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയും സുധാംശു ധുലിയയും അടങ്ങിയ ബെഞ്ച് കേസില്‍ വാദം കേട്ടത്.ഭിന്ന വിധി വന്നതോടെ വിഷയം വീണ്ടും ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വരും. കേസ് മൂന്നംഗ ബെഞ്ചിനു വിടണോ വിശാല ബെഞ്ചിനു വിടണോ എന്നതില്‍ ചീഫ് ജസ്റ്റിസ് ആണ് തീരുമാനമെടുക്കുക.
ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്നു വിലയിരുത്തിയാണ്, ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അത് വിദ്യാര്‍ഥികളുടെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നു കാണാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ് സര്‍ക്കാര്‍ ഉത്തരവെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. മതാചാരം ക്രമസമാധാന പ്രശ്‌നമാവുന്ന ഘട്ടത്തില്‍ മാത്രമേ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമുള്ളു. മൗലിക അവകാശങ്ങള്‍ പ്രയോഗിക്കാനുള്ള സാഹചര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനമാണ് സര്‍ക്കാര്‍ ഉത്തരവെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.
ഉത്തരവ് ഏതെങ്കിലും മതത്തെ ലാക്കാക്കിയല്ലെന്നും മതേതര സ്വഭാവം ഉള്ളതാണെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ വാദിച്ചത്. 2021വരെ പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് കോളജില്‍ വന്നിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് സാമൂഹ്യ മാധ്യമങ്ങല്‍ നടത്തിയ പ്രചാരണത്തെത്തുടര്‍ന്നാണ് കുട്ടികള്‍ കൂട്ടത്തോടെ ഹിജാബ് ധരിക്കാന്‍ തുടങ്ങിയതെന്നും സര്‍ക്കാര്‍ വാദത്തിനിടെ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ