ഭര്‍ത്താവിനെ സ്ത്രീലമ്പടന്‍ എന്നു വിളിക്കുന്നതു ക്രൂരത; വിവാഹ മോചനം അനുവദിക്കാന്‍ കാരണമെന്ന് ഹൈക്കോടതി

ഭര്‍ത്താവിനെ തെളിവൊന്നും ഇല്ലാതെ സ്ത്രീലമ്പടന്‍ എന്നും മുഴുക്കുടിയന്‍ എന്നും വിളിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ഭര്‍ത്താവിനെ തെളിവൊന്നും ഇല്ലാതെ സ്ത്രീലമ്പടന്‍ എന്നും മുഴുക്കുടിയന്‍ എന്നും വിളിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി. പൂനെയിലെ ദമ്പതികള്‍ക്കു വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധി ശരിവച്ചുകൊണ്ടാണ്, ജസ്റ്റിസുമാരായ നിതന്‍ ജാംദറിന്റെയും ശര്‍മിള ദേശ്മുഖിന്റെയും നിരീക്ഷണം.

വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവിനെതിരെ അന്‍പതുകാരിയായ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെ ഭര്‍ത്താവ് മരിച്ചിരുന്നു.

ഭര്‍ത്താവ് സ്ത്രീലമ്പടനും മുഴുക്കുടിയനും ആണെന്നും അതിനാല്‍ തനിക്കു ദാമ്പത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഭാര്യ വാദിച്ചു. ഇതിനാലാണ് ഭര്‍ത്താവിനെ വിട്ടുപോയതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ കേവലം ആരോപണങ്ങള്‍ മാത്രമല്ലാതെ അതു തെളിയിക്കുന്ന ഒന്നും ഭാര്യയ്ക്കു ഹാജരാക്കാനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു തെളിവുമില്ലാതെ ഭര്‍ത്താവിനെ സ്ത്രീലമ്പടന്‍, മുഴുക്കുടിയന്‍ എന്നൊക്കെ വിളിക്കുന്നത് ക്രൂരതയാണ്. സൈന്യത്തില്‍നിന്നു മേജര്‍ റാങ്കില്‍ വിരമിച്ച ഭര്‍ത്താവിന് സമൂഹത്തില്‍ ഉന്നത സ്ഥാനമാണുള്ളത്. അദ്ദേഹത്തിന്റെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്നതാണ് ഭാര്യയുടെ പെരുമാറ്റം. അതുകൊണ്ടുതന്നെ ഇതിനെ വിവാഹ ബന്ധത്തിലെ ക്രൂരതയായി കണക്കാക്കാമെന്ന്, ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹ മോചനം അനുവദിച്ചത് ശരിവച്ചുകൊണ്ട് കോടതി പറഞ്ഞു.

ഭാര്യ തന്നെയും മക്കളെയും വിട്ടുപോയതു ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ്, കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com