ഭോപ്പാൽ: മധ്യപ്രദേശിൽ 16കാരികളായ രണ്ട് സ്കൂൾ വിദ്യാർത്ഥിനികൾ വിഷം കഴിച്ച് ജീവനൊടുക്കി. ഇവർക്കൊപ്പം വിഷം കഴിച്ച മറ്റൊരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇൻഡോറിലാണ് ഞെട്ടിക്കുന്ന സംഭവം. സെഹോര്‍ ജില്ലയിലെ ആഷ്‌ത ടൗണിലെ സ്‌കൂളിലാണ് പെൺകുട്ടികൾ പഠിക്കുന്നത്.
ഇവരിൽ ഒരു പെൺകുട്ടി ഇന്‍ഡോറിലുള്ള യുവാവുമായി പ്രണയത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ആഷ്തയിൽ നിന്ന് 120 കിലോമീറ്റർ ബസിൽ സഞ്ചരിച്ച് ഇൻഡോറിലെത്തിയാണ് പെൺകുട്ടികൾ വിഷം കഴിച്ചത്.
ദിവസങ്ങളായി താൻ വിളിക്കുമ്പോൾ കാമുകൻ ഫോൺ എടുക്കാതായതോടെയാണ് യുവാവിനെ തേടി പെൺകുട്ടി മറ്റ് രണ്ട് സുഹൃത്തുക്കളേയും കൂട്ടി ഇൻഡോറിലെത്തിയത്. തന്നെ കാമുകൻ ഒഴിവാക്കുകയാണെന്ന് മനസിലാക്കിയതോടെ ഇൻഡോറിൽ എത്തി യുവാവിനെ കണ്ട് സംസാരിക്കാനായിരുന്നു ഇവരുടെ പദ്ധതി. കാമുകൻ തന്നെ കാണാൻ വിസമ്മതിക്കുകയാണെങ്കിൽ അവിടെ വച്ചു തന്നെ വിഷം കഴിച്ച് മരിക്കുമെന്നു പെൺകുട്ടി പറഞ്ഞിരുന്നു.
ഭൻവാർകുവനിലുള്ള പാർക്കിൽ പെൺകുട്ടികൾ ഏറെ നേരേ കാത്തിരുന്നെങ്കിലും യുവാവ് എത്തിയില്ല. തുടർന്ന് പെൺകുട്ടി കൈയിൽ കരുതിയിരുന്ന വിഷം കഴിക്കുകയായിരുന്നു. കൂട്ടുകാരികളും പെൺകുട്ടിക്കു പിന്നാലെ വിഷം കഴിച്ചു. ആഷ്‌ത ടൗണിൽ നിന്ന് പുറപ്പെടും മുൻപേ പെൺകുട്ടികൾ വിഷം വാങ്ങി സൂക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പെൺകുട്ടികളുടെ മാതാപിതാക്കൾ ഇൻഡോറിൽ എത്തിയിട്ടുണ്ട്. ഇവരുടെ മൊഴിയും രേഖപ്പെടുത്തി. ആത്മഹത്യക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ