ഹിന്ദു ദമ്പതിമാര്‍ക്ക് ആചാരപ്രകാരം വിവാഹ മോചനം ആവാം, നിയമസാധുതയെന്ന് ഹൈക്കോടതി

ആചാരപരമായി നിലനില്‍ക്കുന്ന ഒന്നിനെയും നിയമം അസാധുവാക്കുന്നില്ലെന്നാണ് ഈ വകുപ്പു വ്യക്തമാക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റായ്പുര്‍: ആചാരപ്രകാരം വിവാഹിതരാവുന്ന ഹിന്ദു ദമ്പതിമാര്‍ക്ക് ആചാരപ്രകാരം തന്നെ വിവാഹ മോചിതരാവാനും കഴിയുമെന്ന് ഛത്തിസ്ഗഢ് ഹൈക്കോടതി. ഹിന്ദു വിവാഹ നിയമപ്രകാരം ഇതിന് പ്രാബല്യമുണ്ടെന്ന് ജസ്റ്റിസുമാരായ ഗൗതം ഭാദുരിയും രാധാകൃഷ്ണ അഗര്‍വാളും വിധിന്യായത്തില്‍ വ്യക്തമാക്കി.

ഹിന്ദു വിവാഹ നിയമത്തിന്റെ 29 (2) വകുപ്പു പ്രകാരം ആചാരപരമായ വിവാഹ മോചനം അനുവദനീയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആചാരപരമായി നിലനില്‍ക്കുന്ന ഒന്നിനെയും നിയമം അസാധുവാക്കുന്നില്ലെന്നാണ് ഈ വകുപ്പു വ്യക്തമാക്കുന്നത്. ബന്ധപ്പെട്ട കക്ഷികള്‍ പിന്തുടരുന്ന ആചാരപ്രകാരം വിവാഹ മോചനം നടത്തുന്ന പക്ഷം അതിനു നിയമപരമായ പ്രാബല്യമുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് കോടതി പറഞ്ഞു. വിവാഹമോചനം ആചാരപരമാണെന്നു തെളിയുകയും അതു പൊതു നയത്തിനു വിരുദ്ധമല്ലെന്നു വ്യക്തമാകുകയും ചെയ്യേണ്ടതുണ്ടെന്നു കോടതി കൂട്ടിച്ചേര്‍ത്തും.

ഛോദ് ചുട്ടി ആചാരപ്രകാരം നടത്തിയ വിവാഹ മോചനം റദ്ദാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെ, വിവാഹ മോചനം നേടിയ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഛോദ് ചുട്ടി തന്റെ സമുദായം പിന്തുടരുന്ന ആചാരമാണെന്നും അതുകൊണ്ടുതന്നെ വിവാഹ മോചനത്തിനു സാധുതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. എന്നാല്‍ ഭാര്യ ഇതിനെ എതിര്‍ത്തു. ഭര്‍ത്താവ് തന്നെക്കൊണ്ടു വെള്ളക്കടലാസില്‍ ഒപ്പിടുവിച്ച് അതുപയോഗിച്ച് വിവാഹമോചനം നേടുകയായിരുന്നെന്നാണ് ഭാര്യ വാദിച്ചത്. 

1982ല്‍ വിവാഹിതരായ ദമ്പതികള്‍ 1990 മുതല്‍ തന്നെ പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഇതിനെത്തുടര്‍ന്നു ഭര്‍ത്താവ് ഛോദ് ചുട്ടി പ്രകാരം വിവാഹ മോചനം നേടുകയായിരുന്നു. ജോലി ചെയ്യുന്ന കമ്പനി ഇത് അംഗീകരിക്കാത്തതിനാല്‍ ഭര്‍ത്താവ് കുടുംബ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. എക്‌സ് പാര്‍ട്ടിയായി നേടിയ ഈ വിധിയെ ഭാര്യ ചോദ്യം ചെയ്തതിനെത്തുടര്‍ന്നു റദ്ദാക്കി.

ഛോദ് ചുട്ടി തങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടെന്ന് ഭാര്യയും അവരുടെ അമ്മയും മൊഴി നല്‍കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com