ന്യൂഡൽഹി: ചണ്ഡീഗഢ് സർവകലാശാലയിലെ വിദ്യാർത്ഥിനികളുടെ കുളിമുറി ദൃശ്യം പ്രചരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഏഴ് ദിവസത്തേക്കാണ് കോടതി ഇവരെ റിമാൻഡ് ചെയ്തത്. സർവകലാശാലയിലെ വിദ്യാർത്ഥിനി അടക്കമുള്ളവരാണ് പ്രതികൾ.
അതിനിടെ പിടിച്ചെടുത്ത ഫോണിൽ നിന്ന് മറ്റൊരു പെൺകുട്ടിയുടെ വീഡിയോ കൂടി കണ്ടെടുത്തതായി പ്രതിഭാഗം അഭിഭാഷകൻ വെളിപ്പെടുത്തി. പ്രതികളുടെ മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രണ്ട് വീഡിയോകളാണ് കണ്ടെടുത്തതെന്നും അഭാഷകൻ പ്രതികരിച്ചു. ഇതിൽ ഒരു വീഡിയോ പ്രതിയായ വിദ്യാർത്ഥിനിയുടേത് തന്നെയാണ്. രണ്ടാമത്തെ വീഡിയോ മറ്റൊരു പെൺകുട്ടിയുടേതാണ്. പ്രതിയായ വിദ്യാർത്ഥിനിയെ ഒരു യുവാവ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.
കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥ ഗുർപ്രീത് കൗൺ ഡിയോയുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക സംഘം അന്വേഷണം നടത്തുക.
ചണ്ഡീഗഢ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള കുളിമുറി ദൃശ്യങ്ങൾ പുറത്തായെന്നും ഇത് ഇന്റർനെറ്റിൽ പ്രചരിച്ചെന്നുമായിരുന്നു വിദ്യാർത്ഥികളുടെ പരാതി. ഹോസ്റ്റലിൽ താമസിക്കുന്ന ഒരു വിദ്യാർത്ഥിനി തന്നെയാണ് അറുപതോളം പെൺകുട്ടികളുടെ വീഡിയോ പകർത്തിയതെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.
അതേസമയം, പെൺകുട്ടിയുടെ ഫോണിൽനിന്ന് മറ്റുപെൺകുട്ടികളുടെ വീഡിയോകളൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പോലീസ് ഇതുവരെ പ്രതികരിച്ചിരുന്നത്. പെൺകുട്ടി സ്വയം ചിത്രീകരിച്ച വീഡിയോകൾ മാത്രമാണ് ആൺ സുഹൃത്തിന് പങ്കുവെച്ചതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
