ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു ശശി തരൂരൂം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും മത്സരിച്ചേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ഗെഹ്‌ലോട്ടിനോട് സോണിയ ആവശ്യപ്പെട്ടിരുന്നു. മത്സരിക്കാൻ ശശി തരൂരിനും സോണിയ ഗാന്ധി അനുമതി നൽകിയിട്ടുണ്ട്. ഗെഹ്‌ലോട്ട് 26ന് പത്രിക സമർപ്പിച്ചേക്കും.
അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചു ശശി തരൂർ നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം, രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ മത്സര രംഗത്തു നിന്നു പിൻമാറുമെന്നും തരൂർ അറിയിച്ചിരുന്നു.
ഈ മാസം 22നാണ് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നത്. 24 മുതൽ 30 വരെയാണു നാമനിർദേശ പത്രികാ സമർപ്പണം. പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടാണ്. ഒന്നിലേറെ സ്ഥാനാർഥികളുണ്ടെങ്കിൽ ഒക്ടോബർ 17നു തെരഞ്ഞെടുപ്പു നടക്കും.
മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ ഗാന്ധി. സോണിയയും തരൂരും ഇന്നു കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് പാർട്ടിയോടടുത്ത വൃത്തങ്ങൾ അദ്ദേഹം മത്സരിക്കുന്ന കാര്യം പുറത്തുവിട്ടത്. ജി 23 സംഘത്തിന്റെ സ്ഥാനാർഥിയായി ഒതുങ്ങാതെ ഗ്രൂപ്പിനതീതമായ പൊതു സ്വീകാര്യതയ്ക്കുള്ള സാധ്യത തരൂർ തേടിയിരുന്നു. ഇതിന്റെ ഭാഗമായി പാർട്ടിയിലെ മുതിർന്ന നേതാക്കളെ അദ്ദേഹം സന്ദർശിച്ചു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിനോടാണു ഗാന്ധി കുടുംബത്തിനു താത്പര്യമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഗെഹ്‌ലോട്ട് നിർദേശിക്കുന്ന ആളെ രാജസ്ഥാൻ മുഖ്യമന്ത്രി ആക്കണമെന്നുള്ള നിബന്ധനയോട് ഗാന്ധി കുടുംബം യോജിക്കുന്നില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ