സംവരണം 50 ശതമാനത്തില്‍ കൂടുന്നത് ഭരണഘടനാ വിരുദ്ധം; സര്‍ക്കാര്‍ നയം റദ്ദാക്കി ഛത്തിസ്ഗഢ് ഹൈക്കോടതി

സംവരണം അന്‍പതു ശതമാനത്തിനു മുകളില്‍ ഉയര്‍ത്തിയ നടപടി ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബിലാസ്പുര്‍: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സംവരണം 58 ശതമാനമാക്കി ഉയര്‍ത്തിയ ഛത്തിസ്ഗഢ് സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. സംവരണം അന്‍പതു ശതമാനത്തിനു മുകളിലാവുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ബിജെപി ഭരണത്തിലിരുന്ന സമയത്ത്, 2012ലാണ് ഛത്തിസ്ഗഢില്‍ സംവരണ പരിധി ഉയര്‍ത്തിയത്. ഇതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് അരൂപ് കുമാറും ജസ്റ്റിസ് പിപി സാഹുവും അടങ്ങിയ ബെഞ്ചിന്റെ വിധി.

2012ല്‍ വരുത്തിയ ഭേദഗതി പ്രകാരം പട്ടിക ജാതിക്കാരുടെ സവരണം നാലു ശതമാനം കുറച്ച് 12 ആക്കി, പട്ടിക വര്‍ഗക്കാരുടെ സംവരണം 12 ശതമാനം വര്‍ധിപ്പിച്ച് 32ലേക്ക് ഉയര്‍ത്തി. ഇതിനോടൊപ്പം പതിനാലു ശതമാനം ഒബിസി സംവരണം കൂടി ആയതോടെ ആകെ സംവരണം 58 ശതമാനമായി.

സര്‍ക്കാര്‍ നടപടിക്കെതിരെ ഗുരു ഘസിദാസ് സാഹിത്യ സമിതി ഉള്‍പ്പെടെ ഒട്ടേറെ സംഘടനകളും വ്യക്തികളും കോടതിയെ സമീപിച്ചു. ജുലൈയില്‍ വാദം പൂര്‍ത്തിയായ കേസില്‍ ഇന്നലെയാണ് വിധി പറഞ്ഞത്.

സംവരണം അന്‍പതു ശതമാനത്തിനു മുകളില്‍ ഉയര്‍ത്തിയ നടപടി ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. 

സംവരണ പരിധി ഉയര്‍ത്തിയ നടപടിക്കു സാധൂകരണമായി യുക്തിസഹമായ കാരണങ്ങളൊന്നും നിരത്താനായിട്ടില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ അന്‍പതു ശതമാനത്തിനു മുകളില്‍ സംവരണം ഏര്‍പ്പെടുത്തിയത്, സ്‌പെഷല്‍ കേസായി പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പുതിയ സംവരണ പ്രകാരം നടത്തിയ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com