ജയ്പുര്‍: അശോക് ഗഹ്‌ലോട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കെ രാജസ്ഥാനിൽ നാടകീയ നീക്കങ്ങൾ. കോണ്‍ഗ്രസിന് കടുത്ത തലവേദന സൃഷ്ടിച്ച് ഗഹ്‌ലോട് പക്ഷ എംഎല്‍എമാര്‍ രാജിക്കൊരുങ്ങുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് എംഎൽഎമാരുടെ നീക്കം. 80 എംഎല്‍എമാരാണ് കടുത്ത നിലപാടുമായി രംഗത്തുള്ളത്.
അതേസമയം എംഎല്‍എമാരുടെ നീക്കത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടിലാണ് അശോക് ഗഹ്‌ലോട്. മാധ്യമങ്ങള്‍ക്ക് യാഥാര്‍ഥ്യം അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
അശോക് ഗഹ്‌ലോട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നിയമസഭാകക്ഷി യോഗം ഇന്ന് ഏഴ് മണിക്ക് ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂരിപക്ഷം എംഎല്‍എമാരും എത്തിയില്ല. നിയമസഭാ കക്ഷി യോഗത്തിന് സച്ചിന്‍ പൈലറ്റും അനുകൂലികളും ഗഹ്‌ലോടിന്റെ വീട്ടിലെത്തി.
എന്നാൽ ഗഹ്‌ലോട് അനുയായികള്‍ ശാന്തി ധരിവാളിന്റെ വീട്ടിലാണ് സംഗമിച്ചത്. ഇവര്‍ സ്പീക്കര്‍ സിപി ജോഷിയെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി. രാജിക്കത്ത് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ശാന്തി ധരിവാളിന്റെ വീടിന് മുന്നില്‍ ഒരു ബസ് എത്തുകയും ചെയ്തിട്ടുണ്ട്. ഇത് എംഎല്‍എമാരെ കൊണ്ടുപോകുന്നതിനാണെന്നാണ് സൂചന. 92 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഗഹ്‌ലോട് പക്ഷം അവകാശപ്പെട്ടു.
അശോക് ഗഹ്‌ലോട് മുഖ്യമന്ത്രി പദത്തില്‍ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരാക്കുകയോ വേണമെന്ന് ഇവര്‍ പ്രമേയം പാസാക്കിയിട്ടുമുണ്ട്. സച്ചിന്‍ പൈലറ്റിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഗഹ്‌ലോട് അനുകൂലികള്‍.
ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കനുമൊപ്പം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിരീക്ഷകനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയോഗിച്ചിരുന്നു. എന്നാല്‍ ഇവരെ സാക്ഷിയാക്കിയാണ് വന്‍ നാടകം രാജസ്ഥാനിൽ അരങ്ങേറുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates