സെക്‌സ് ചാറ്റ് കയ്യോടെ പിടികൂടി, മോണിക്കയുടെ ഫോണ്‍ പിടിച്ചുവാങ്ങി; വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ വിവരങ്ങള്‍ പുറത്ത് 

മരുമകള്‍ മോണിക്ക, കാമുകനായ ആശിഷുമായി നടത്തിയ സെക്‌സ് ചാറ്റ് കയ്യോടെ പിടികൂടിയതാണ് ഡല്‍ഹിയില്‍ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനത്തിന് കാരണമെന്ന് പൊലീസ്
മോണിക്കയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍, എഎന്‍ഐ
മോണിക്കയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍, എഎന്‍ഐ

ന്യൂഡല്‍ഹി: മരുമകള്‍ മോണിക്ക, കാമുകനായ ആശിഷുമായി നടത്തിയ സെക്‌സ് ചാറ്റ് കയ്യോടെ പിടികൂടിയതാണ് ഡല്‍ഹിയില്‍ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനത്തിന് കാരണമെന്ന് പൊലീസ്. ഇരുവരും തമ്മിലുള്ള സെക്സ് ചാറ്റ് ഭര്‍ത്താവും ബന്ധുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് സ്മാര്‍ട് ഫോണ്‍ പിടിച്ചുവച്ചിരുന്നു. എന്നിട്ടും ഇരുവരും തമ്മിലുള്ള രഹസ്യബന്ധം തുടര്‍ന്നിരുന്നു. ഒടുവില്‍ തങ്ങള്‍ക്കു വിലങ്ങുതടിയാണെന്ന വിലയിരുത്തലില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഒഴിവാക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
കേസില്‍ മുഖ്യ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. 

കഴിഞ്ഞദിവസമാണ് വൃദ്ധ ദമ്പതികളുടെ കൊലപാതക വാര്‍ത്ത ഡല്‍ഹി ഞെട്ടലോടെ കേട്ടത്. രാധേ ശ്യാം വര്‍മ, ഭാര്യ വീണ എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത മരുമകള്‍ മോണിക്ക(30)യെ പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.  കൊലപാതകത്തിനു പിന്നാലെ രക്ഷപ്പെട്ട ആശിഷിനെയും സുഹൃത്തിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. 

ഫോണ്‍ പിടിച്ചെടുത്തതോടെ ചാറ്റ് ചെയ്യുന്നത് അവസാനിച്ചെങ്കിലും ഫോണ്‍കോളുകളും കൂടിക്കാഴ്ചകളും രഹസ്യമായി തുടര്‍ന്നു. എന്നാല്‍ നിലവില്‍ താമസിക്കുന്ന ഗോകല്‍പുരിയിലെ വീടു വിറ്റ് ദ്വാരകയിലേക്ക് മാറാനുള്ള ഭര്‍തൃ മാതാപിതാക്കളുടെ നീക്കമാണ് കൊലപാതകം വേഗത്തിലാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മോണിക്ക ചോദ്യം ചെയ്യലില്‍ പറഞ്ഞതായി പൊലീസ് പറയുന്നു.  കഴിഞ്ഞ വര്‍ഷമാണ് കാമുകനുമായുള്ള മോണിക്കയുടെ സെക്‌സ് ചാറ്റുകള്‍ ഭര്‍ത്താവ് രവി കണ്ടെത്തിയത്.

സാമൂഹിക മാധ്യമത്തിലൂടെ 2020 ഓഗസ്റ്റിലാണ് മോണിക്ക ആശിഷിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും നിരന്തരം ചാറ്റ് ചെയ്യുകയും അതിലൂടെ കൂടുതല്‍ അടുക്കുകയും ചെയ്തു. സാധാരണ സംഭാഷണങ്ങള്‍ പീന്നീട് സെക്‌സ് ചാറ്റുകളിലേക്ക് വഴിമാറുകയും 2021 ഫെബ്രുവരിയിലെ വാലന്റൈന്‍സ് ദിനത്തില്‍ ഇരുവരും ഒരു ഹോട്ടലില്‍ വച്ച് തമ്മില്‍ കാണുകയും ചെയ്തു. ഗാസിയാബാദിലെ പല ഹോട്ടലുകളില്‍ വച്ച് രഹസ്യമായി ഇരുവരും കണ്ടുമുട്ടിയിരുന്നു. ഒരു ദിവസം മോണിക്ക ആശിഷിന്റെ കാമുകിയാണെന്നു പറഞ്ഞ് ആശിഷിന്റെ വീട്ടിലെത്തി മാതാവിനെ കണ്ടതായും പൊലീസ് പറയുന്നു.

എന്നാല്‍ വൈകാതെ, മോണിക്ക വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നുമുള്ള കാര്യം ആശിഷിന്റെ മാതാവ് കണ്ടെത്തുകയും മകനുമായുള്ള ബന്ധത്തെ എതിര്‍ക്കുകയും ചെയ്തു. ഇതൊന്നും വകവയ്ക്കാതെ ഇരുവരും ബന്ധം തുടര്‍ന്നു. എന്നാല്‍ ആശിഷുമൊത്തുള്ള സെക്‌സ് ചാറ്റുകള്‍ മോണിക്കയുടെ ഭര്‍ത്താവ് രവി കണ്ടെത്തിയതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. ആശിഷുമായുള്ള രഹസ്യബന്ധം പിടിച്ചതോടെ വീട്ടില്‍ മോണിക്കയ്ക്ക് നിയന്ത്രണം വന്നു. മോണിക്കയുടെ സ്മാര്‍ട്ട് ഫോണ്‍ പിടിച്ചെടുക്കുകയും പകരം സാധാരണ ഫോണ്‍ നല്‍കുകയും ചെയ്തു. അവരുടെ എല്ലാ നീക്കങ്ങളും ഭര്‍തൃമാതാപിതാക്കള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതായും പൊലീസ് പറയുന്നു.

 ഭര്‍തൃമാതാവ് വീണ തന്റെ എല്ലാ കാര്യങ്ങളിലും ഇടപെട്ടു തുടങ്ങിയെന്നും ഇതിന്മേല്‍ വീട്ടില്‍ കലഹം പതിവായിരുന്നെന്നും മോണിക്ക പറഞ്ഞു. നിയന്ത്രണങ്ങള്‍ മോണിക്കയെ അസ്വസ്ഥമാക്കുകയും എങ്ങനെയും ഭര്‍തൃമാതാപിതാക്കളെ ഇല്ലാതാക്കണമെന്ന ചിന്തയിലേക്ക് എത്തുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇതുപ്രകാരം ഭര്‍തൃപിതാവ് കടയിലേക്കു പോയ സമയത്ത് ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും തന്ത്രപൂര്‍വം മാര്‍ക്കറ്റിലേക്കയച്ച ശേഷം ആശിഷിനെയും സുഹൃത്തിനെയും വീടിന്റെ ടെറസില്‍ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെയോടെ ആശിഷും സുഹൃത്തും താഴത്തെ നിലയിലുള്ള വയോധിക ദമ്പതികളുടെ മുറിയ്ക്കുള്ളില്‍ കടന്ന് ഇരട്ടക്കൊലപാതകം നടത്തി കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ മോണിക്ക വിവാഹത്തിനു മുന്‍പ് ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നു. 22- ാം വയസ്സില്‍ വിവാഹം കഴിഞ്ഞതോടെ ജോലി വിട്ടു. വീട്ടമ്മയായി ഒതുങ്ങിക്കൂടിയ മോണിക്ക കോവിഡ് സമയത്താണ് സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com