

ന്യൂഡൽഹി: 77-മത് സ്വാതന്ത്ര്യദിന ആഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30 ഓടെ ചെങ്കോട്ടയിൽ ദേശീയ പകാത ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. ചടങ്ങിൽ സെൻട്രൽ വിസ്ത നിർമാണ തൊഴിലാളികളടക്കം 1,800 പേർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. കഴിഞ്ഞ 9 വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിവരിക്കുന്നതിനൊപ്പം പുതിയ പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.
സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്‌ക്കായി രാജ്യ തലസ്ഥാനത്ത് വിന്ന്യസിച്ചിരിക്കുന്നത്. ചെങ്കോട്ടയിൽ എഴുനൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ആന്റി ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് സുരക്ഷ.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മണിയോടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. തുർന്ന് വിവിധ സേന വിഭാഗങ്ങളുടെ പരേഡിൽ അഭിവാദ്യം സ്വീകരിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ രാവിലെ 9.30ന് ദേശീയ പതാക ഉയർത്തും. നിയമസഭയിൽ സ്പീക്കർ എഎൻ ഷംസീർ ദേശീയപതാക ഉയർത്തും. വിവിധ പാർട്ടി ആസ്ഥാനങ്ങളിലും സർക്കാർ ഓഫീസുകളിലും പതാക ഉയർത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates