സുപ്രീംകോടതി/ ഫയല്‍ ചിത്രം
സുപ്രീംകോടതി/ ഫയല്‍ ചിത്രം

27 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി; ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ അനുകൂല ഉത്തരവ്

ഒരു കോടതിയും സുപ്രീം കോടതിക്കു മുകളിലല്ല. ഹൈക്കോടതി സ്വമേധയാ എങ്ങനെയാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുകയെന്നും ജസ്റ്റിസ് നാഗരത്‌ന
Published on

ന്യൂഡല്‍ഹി: ഇരുപത്തിയേഴ് ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി, ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അനുകൂല വിധി. ഗര്‍ഭഛിദ്രം നടത്തുന്നത് പെണ്‍കുട്ടിയുടെ ആരോഗ്യത്തിനു ഭീഷണിയല്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി നല്‍കിയ ഹര്‍ജി തള്ളിയ ഗുജറാത്ത് ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്താണ് പെണ്‍കുട്ടി സുപ്രീം കോടതിയില്‍ എത്തിയത്. കഴിഞ്ഞ ശനിയാഴ്ച അസാധാരണ സിറ്റിങ് നടത്തി ഹര്‍ജി പരിഗണിച്ച, ജസ്‌റഌസ് ബിവി നാഗരത്‌നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അടിയന്തര പ്രാധാന്യമുള്ള ഹര്‍ജി ഹൈക്കോടതി കാര്യമൊന്നുമില്ലാതെ നീട്ടിവച്ചെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.

മെഡിക്കല്‍ ബോര്‍ഡിനോടു പുതിയ റിപ്പോര്‍ട്ട് തേടിയ സുപ്രീം കോടതി ഇന്ന് ആദ്യ കേസായി ഇതു പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെ കോടതി ചേര്‍ന്നപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ എത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ കേസ് മാറ്റിവയ്ക്കാന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ആദ്യ കേസായി ഇത് പരിഗണിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അറിയിച്ച ബെഞ്ച് വിസമ്മതിച്ചു.

ഇതിനിടെ ഗുജറാത്ത് ഹൈക്കോടതി ശനിയാഴ്ച പുറത്തിറക്കിയ വിശദീകരണം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രൂക്ഷമായ വിമര്‍ശനമാണ് ബെഞ്ച് നടത്തിയത്. സുപ്രീം കോടതിയുടെ നടപടിയോട് ഹൈക്കോടതിക്ക് എങ്ങനയാണ് ഇത്തരത്തില്‍ പ്രതികരിക്കാനാവുകയെന്ന് ബെഞ്ച് ചോദിച്ചു. ഒരു കോടതിയും സുപ്രീം കോടതിക്കു മുകളിലല്ല. ഹൈക്കോടതി സ്വമേധയാ എങ്ങനെയാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുകയെന്നും ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു.

തുടര്‍ന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വായിച്ച സുപ്രീം കോടതി ഹര്‍ജി അനുവദിച്ച് ഉത്തരവിടുകയായിരുന്നു. സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഹൈക്കോടതിക്കെതിരായ പരാമര്‍ശങ്ങള്‍ ബെഞ്ച് വിധിന്യായത്തില്‍ ഒഴിവാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com