നവ വരനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്യുമോ എന്ന് ഭയം; വിവാഹത്തിന് മുന്‍പ്‌ 17കാരി ജീവനൊടുക്കി

പെണ്‍കുട്ടിയുടെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കെ, പൊലീസ് അതിക്രമം ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുവഹാത്തി: ശൈശവ വിവാഹങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ നടപടി തുടരവെ, ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് അസമില്‍ പതിനേഴുകാരി ജീവനൊടുക്കി. പെണ്‍കുട്ടിയുടെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കെ, പൊലീസ് അതിക്രമം ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. അസമിലെ കച്ചാര്‍ ജില്ലയിലാണ് സംഭവം. 

അതേസമയം, കുടുംബത്തിന്റെ ആരോപണം പൊലീസ് നിഷേധിച്ചു. പ്രഥമദൃഷ്ട്യ ആത്മഹത്യയാണെന്നും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍്ട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകുമെന്നും കച്ചാര്‍ എസ്പി പറഞ്ഞു. പെണ്‍കുട്ടിക്ക്് അവളുടെ കുടുംബവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാണും. ശൈശവവിവാഹത്തിനെതിരായ നടപടിയുമായി പെണ്‍കുട്ടിയുടെ മരണത്തിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് പറഞ്ഞു.

പ്രണയിച്ച യുവാവുമായി വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ശൈശവ വിവാഹത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിന് മുന്‍പായി പെണ്‍കുട്ടിയുടെ കുടുംബം യുവാവുമായി വിവാഹ നിശ്ചയം നടത്തിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശൈശവ വിവാഹം നടന്നാല്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുമെന്ന് മകള്‍ ഭയന്നതായി അമ്മ പറഞ്ഞു.

ശൈശവ വിവാഹങ്ങള്‍ക്കെതിരെ അസം സര്‍്ക്കാര്‍ നടപടികള്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നാലായിരത്തി അഞ്ഞൂറോളം ശൈശവ വിവാഹകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 14 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കെതിരെ കേസെടുക്കാനുള്ള അസം മന്ത്രിസഭയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. 14നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവരെ ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം വിചാരണ ചെയ്യുമെന്ന് അസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. 14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്ക് ജാമ്യമില്ലാ വകുപ്പുകളും 14നും 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചിരുന്നു.

ശൈശവ വിവാഹങ്ങളും നേരത്തെയുള്ള മാതൃത്വവും തടയാന്‍ ലക്ഷ്യമിട്ടാണ് അസം മന്ത്രിസഭയുടെ പുതിയ നടപടികള്‍. മതസ്ഥാപനങ്ങളില്‍ ഇത്തരം വിവാഹ ചടങ്ങുകള്‍ നടത്തിയ 51 പുരോഹിതന്മാരെയും കാസിമാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com