'എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ല'; എന്തുകൊണ്ടാണ് അദാനിക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കാത്തത്?; രാഹുല്‍ ഗാന്ധി

തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമര്‍ശിച്ച ഭാഗങ്ങള്‍ ലോക്‌സഭ രേഖകളില്‍ നിന്ന് നീക്കം ചെയ്തതിന് എതിരെ രാഹുല്‍ ഗാന്ധി
പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി മോദിയുടെയും അദാനിയുടെയും ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു, അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി മോദിയുടെയും അദാനിയുടെയും ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു, അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്

ന്യൂഡല്‍ഹി: തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമര്‍ശിച്ച ഭാഗങ്ങള്‍ ലോക്‌സഭ രേഖകളില്‍ നിന്ന് നീക്കം ചെയ്തതിന് എതിരെ രാഹുല്‍ ഗാന്ധി. എന്തിനാണ് തന്റെ വാക്കുകള്‍ ഒഴിവാക്കിയതെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തേയും അദ്ദേഹം വിമര്‍ശിച്ചു. തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. 

' ഞാന്‍ അദ്ദേഹത്തോട് ലളിതമായ ചോദ്യങ്ങളാണ് ചോദിച്ചത്. അതിന് അദ്ദേഹം മറുപടി നല്‍കിയില്ല. അത് സത്യം വ്യക്തമാക്കുന്നതാണ്. അവര്‍ സുഹൃത്തുക്കള്‍ അല്ലെങ്കില്‍ പ്രധാനമന്ത്രി അന്വേഷണത്തിന് സമ്മതിക്കുമായിരുന്നു. പ്രതിരോധ മേഖലയിലെ ഷെല്‍ കമ്പനികളെ കുറിച്ചു ആരോപണത്തിന് അദ്ദേഹം ഒരു മറുപടിയും നല്‍കിയില്ല. പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണൈന്ന് വ്യക്തമാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് ദേശീയ സുരക്ഷയുടേയും അടിസ്ഥാന സൗകര്യങ്ങളുടെയും പ്രശ്‌നമാണ്. അത് പരിശോധിക്കുമെന്ന് പ്രധാനമന്ത്രി പറയേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗൗതം അദാനിയുടെയും ബന്ധം രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ചോദ്യം ചെയ്തിരുന്നു. അദാനിയും നരേന്ദ്ര മോദിയും ചേര്‍ന്ന നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്നും ഇതെല്ലാം അദാനിയെ സഹായിക്കാന്‍ വേണ്ടിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മോദിക്കൊപ്പം യാത്ര ചെയ്യുന്ന അദാനിയുടെ ചിത്രങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഇതിന് പിന്നാലെ, രാഹുലിന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രിയടക്കം ബിജെപി എംപിമാര്‍ രംഗത്തുവന്നിരുന്നു. പിന്നാലെ ലോക്‌സഭ സ്പീക്കര്‍ രാഹുലിന്റെ ഈ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കുകയായിരുന്നു. 

ഇതിന് പിന്നാലെ, രാഹുലിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ചിലരുടെ മനോനില വ്യക്തമായെന്ന് രാഹുലിന്റെ പേരെടുത്ത് പറയാതെ മോദി പരിഹസിച്ചു. സ്ഥിരതയുള്ള സര്‍ക്കാരാണിത്. അപ്പോള്‍ ആക്രമണങ്ങള്‍ സ്വാഭാവികമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വിമര്‍ശനങ്ങളെ സൂചിപ്പിച്ച് മോദി പറഞ്ഞു. അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ചു. തന്നെ അപമാനിക്കാന്‍ മാത്രമാണ് കോണ്‍ഗ്രസ് സമയം കണ്ടെത്തുന്നത്. എന്നാല്‍ താന്‍ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ചതായി മോദി ലോക്‌സഭയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com