വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ചു; ശങ്കര്‍ മിശ്രയെ യുഎസ് കമ്പനി പുറത്താക്കി

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍സ് ഫാര്‍ഗോ കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു മിശ്ര.
എയര്‍ ഇന്ത്യ, ഫയല്‍ ചിത്രം
എയര്‍ ഇന്ത്യ, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ശരീരത്തില്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ച മുംബൈ സ്വദേശി ശങ്കര്‍മിശ്രയെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍സ് ഫാര്‍ഗോ കമ്പനി പുറത്താക്കി. കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു മിശ്ര. നവംബര്‍ 26നായിരുന്നു സംഭവം

സംഭവത്തിന് പിന്നാലെ മിശ്ര ഒളിവിലായിരുന്നു. ഇയാള്‍ക്കായി ഡല്‍ഹി പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കി. അതേസമയം യാത്രക്കാരോട് മോശമായി പെരുമാറുന്ന സംഭവങ്ങളില്‍ നടപടിക്കായി ഡിജിസിഎ മാര്‍ഗരേഖ ഇറക്കി. 

പ്രതി മാപ്പപേക്ഷിച്ചു 

എയര്‍ ഇന്ത്യവിമാനത്തില്‍ വച്ച് യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പ്രതി മാപ്പപേക്ഷിച്ചതായി പരാതിക്കാരിയായ യുവതി. പ്രതിയെ തന്റെ മുന്നില്‍ എത്തിച്ചപ്പോഴാണ് കരഞ്ഞ് മാപ്പ് പറഞ്ഞത്. കുടുംബമുണ്ടെന്നും അവരെ ഈ പ്രശ്നം ബാധിക്കാന്‍ ഇടവരുത്തരുതെന്നും പൊലീസില്‍ പരാതി നല്‍കരുതെന്നും ഇയാള്‍ അപേക്ഷിച്ചു. നവംബര്‍ 26ന് ന്യൂയോര്‍ക്ക് ഡല്‍ഹി വിമാനത്തിലാണ് ബിസിനസ് ക്ലാസില്‍ യാത്രക്കാരിയുടെ മേല്‍ മദ്യലഹരിയിലായിരുന്ന മുംബൈയിലെ വ്യാപാരി ശങ്കര്‍ മിശ്ര മൂത്രമൊഴിച്ചത്.

വിമാനത്തിലെ അതിക്രമം വിവരിച്ച് യാത്രക്കാരി എയര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന് എഴുതിയ കത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത.് എയര്‍ഇന്ത്യയുടെ എഫ്ഐആറിനൊപ്പം ഈ കത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജനുവരി നാലിനാണ് എയര്‍ഇന്ത്യ പൊലീസില്‍ പരാതി നല്‍കിയത്. ഇവര്‍ പരാതി പിന്‍വലിച്ചതിനാലാണു പൊലീസിനു കൈമാറാതിരുന്നതെന്ന് എയര്‍ ഇന്ത്യയുടെ വിശദീകരണം. ശങ്കര്‍ മിശ്ര യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ചപ്പോള്‍ സമീപത്തിരുന്ന യാത്രക്കാരനാണ് ഇയാളെ സ്ഥലത്തുനിന്നും പിടിച്ചുമാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരി എയര്‍ ഇന്ത്യയ്ക്കെഴുതിയ കത്ത് എഫ്ഐആറിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

യുവതിയുടെ വസ്ത്രങ്ങളും ബാഗുമെല്ലാം മൂത്രത്തില്‍ നനഞ്ഞു. പരാതി നല്‍കിയെങ്കിലും വിമാനത്തിലെ ജീവനക്കാര്‍ ആദ്യം ഇടപെടാന്‍ കൂട്ടാക്കിയില്ല. പിന്നീട് വേറെ വസ്ത്രം നല്‍കുകയായിരുന്നു. സീറ്റ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വേറെ സീറ്റ് ഒഴിവില്ലെന്നും അറിയിച്ചു. വിമാനം ഇറങ്ങുമ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും കത്തില്‍ പറയുന്നു. അപ്പോള്‍, മിശ്രയെ തന്റെ മുഖാമുഖം കൊണ്ടുവന്നിരുത്തിയ ജീവനക്കാര്‍ മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. ഇതോടെ അയാള്‍ കരയാന്‍ തുടങ്ങി.കുടുംബമുണ്ടെന്നും അവരെ ഈ പ്രശ്നം ബാധിക്കാന്‍ ഇടവരുത്തരുതെന്നും പറഞ്ഞു. ആ അവസ്ഥയില്‍ എന്താണു ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. അയാളുടെ മുഖത്തേക്കു പോലും നോക്കാന്‍ സാധിച്ചില്ല. വിമാനത്തിലെ ജീവനക്കാര്‍ തികച്ചും നിരുത്തരവാദപരമായാണു പെരുമാറിയതെന്നും യുവതി പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com