ന്യൂഡൽഹി: ഏക സിവിൽക്കോഡുമായി ബന്ധപ്പെട്ട നാഗാലാൻഡിന്റെ ആശങ്കകൾ കേന്ദ്രം സജീവമായി പരിഗണിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുഖ്യമന്ത്രി നെയ്ഫ്യു റിയോയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘത്തിനാണ് അമിത് ഷാ ഉറപ്പു നൽകിയത്.
നിയമം നടപ്പിലാകുമ്പോൾ മതപരമായ ആചാരങ്ങൾ സംരക്ഷിക്കാൻ കഴിയുമോ എന്ന ആശങ്കയാണ് സംഘം ആഭ്യന്തര മന്ത്രിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള 12 അംഗ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്.
ഏക സിവിൽക്കോഡ് നാഗാലാൻഡിൽ നടപ്പാക്കിയാൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങൾ സംഘം അമിത് ഷായെ അറിയിച്ചു. ക്രിസ്റ്റ്യൻ വിഭാഗത്തിന്റെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ടാണ് സംഘം മുഖ്യമായുള്ള ആശങ്ക പങ്കിട്ടത്. 22ാം നിയമ കമ്മീഷന്റെ പരിഗണനയിലേക്ക് ഈ വിഷയം വിടുന്നതടക്കമുള്ളവ കേന്ദ്ര പരിഗണനയിലുണ്ടെന്നു അമിത് ഷാ സംഘത്തെ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് അമിത് ഷാ നെയ്ഫ്യു റിയോയുമായി ചർച്ച നടത്തി. പിന്നാലെയാണ് ക്രിസ്റ്റ്യൻ, ആദിവാസി വിഭാഗങ്ങളെ ഒഴിവാക്കുമെന്ന് അമിത് ഷാ ഉറപ്പു നൽകിയെന്നു നാഗാലാൻഡ് മുഖ്യമന്ത്രി പറഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ