രക്തം നൽകാൻ ആശുപത്രികളിലേക്ക് ഒഴുകിയെത്തി ആളുകൾ; ദുരന്തചിത്രങ്ങൾക്ക് നടുവിലൊരു ആശ്വാസക്കാഴ്ച, 'ഇതാണ് മനുഷ്യത്വം'

അതിദാരുണമായ അപകടം ഇരുന്നൂറിലധികം ജീവനുകൾ കവർന്നപ്പോൾ ശ്വാസം നിലയ്ക്കാത്തവർക്ക് സഹായഹസ്തവുമായി നിരവധിപ്പേർ ഓടിയെത്തി
രക്തം നൽകാൻ ആശുപത്രിയിൽ തടിച്ചുകൂടിയ ആളുകൾ/ ചിത്രം: എഎൻഐ
രക്തം നൽകാൻ ആശുപത്രിയിൽ തടിച്ചുകൂടിയ ആളുകൾ/ ചിത്രം: എഎൻഐ

ഭുവനേശ്വർ: ഇന്നലെ രാത്രി ഒഡീഷയിലുണ്ടായ ട്രെയിൻ ദുരന്തത്തിന്റെ മരവിപ്പാലാണ് രാജ്യം മുഴുവനും. അതിദാരുണമായ അപകടം ഇരുന്നൂറിലധികം ജീവനുകൾ കവർന്നപ്പോൾ ശ്വാസം നിലയ്ക്കാത്തവർക്ക് സഹായഹസ്തവുമായി നിരവധിപ്പേർ ഓടിയെത്തി. പരിക്കേറ്റവർക്കു രക്തം നൽകാനായി ആളുകൾ ആശുപത്രികളിലേക്ക് ഒഴുകിയെത്തുകയായിരുന്നെന്നാണ് ആശുപത്രിയിൽ നിന്നുള്ള രം​ഗങ്ങൾ പങ്കുവച്ചുകൊണ്ട് വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തത്. 

"ഇന്ന് രാവിലെ ഞാൻ ഇവിടെ എത്തിയപ്പോഴാണ് ബാലസോറിലെ അപകടത്തെക്കുറിച്ച് അറിഞ്ഞത്. ഒരുപാട് പേർ മരിച്ചുപോയി. ഇവിടേക്ക് പരിക്കേറ്റ ധാരാളം പേരെ ‌എത്തിക്കുന്നുണ്ട്. അവരുടെ അവസ്ഥ ദയനീയമാണ്. പലർക്കും കൈകാലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവിടെ രക്തം ആവശ്യമാണെന്ന് എനിക്ക് മനസ്സിലായി, അതുകൊണ്ടാണ് രക്തദാനം നടത്തിയത്. ആർക്കെങ്കിലും രക്ഷപെട്ട് അവരുടെ വീടുകളിലേക്ക് മടങ്ങാനായാലോ... കഴിയുന്നവരെല്ലാം രക്തം ദാനം ചെയ്യാനെത്തണം, സുധാൻഷു എന്നയാൾ പറഞ്ഞു. 

സുഹൃത്തുക്കൾക്കൊപ്പമെത്തിയാണ് വിഭൂതി ശരൺ എന്ന യുവാവ് രക്തം നൽകിയത്. ആശുപത്രിയിലെ കാഴ്ച്ച വളരെയധികം സങ്കടപ്പെടുത്തുന്നതാണെന്നും എല്ലാവരും സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങട്ടെയെന്നാണ് പ്രാർത്ഥിക്കുന്നതെന്നും വിഭൂതി ശരൺ പറഞ്ഞു. 

അപകടത്തിൽ മരിച്ചവരുടെ എണ്ണം 238 ആയെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന റിപ്പോർട്ട്. ഇപ്പോഴും നിരവധി പേർ തകർന്ന കോച്ചുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബെംഗളൂരു – ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽനിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറിയാണ് അപകടമുണ്ടായിരുന്നത്. കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com