

ചെന്നൈ: മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് തമിഴ്‌നാട് വനംവകുപ്പിന്റെ വിലയിരുത്തല്‍. ഈ അവസ്ഥയില്‍ ആനയെ കാട്ടിലേക്ക് തുറന്നു വിടാനാകില്ലെന്നും വനംവകുപ്പ് അറിയിച്ചു. കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലാണ് ആന ഇപ്പോഴുള്ളത്.
രണ്ടു ദിവസത്തെ ചികിത്സയ്ക്കുശേഷം ആനയെ കാട്ടില്‍ തുറന്നു വിട്ടാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ആവശ്യമെങ്കില്‍ കോതയാര്‍ ആനസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കും. മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ അനിമല്‍ ആംബുലന്‍സില്‍ വനംവകുപ്പ് ഡോക്ടര്‍മാര്‍ ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്.
അതിനിടെ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിനി റബേക്ക ജോസഫിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. ആനയെ മതികെട്ടാന്‍ ചോലമേഖലയില്‍ തുറന്നു വിടണമെന്നാണ് ആവശ്യം. ആനയെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകന്‍ ഗോപാലും കോടതിയെ സമീപിച്ചിരുന്നു.
കളക്കാട്-മുണ്ടന്‍ തുറൈ കടുവാസങ്കേതത്തിലേക്ക് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകാത്ത വിധത്തില്‍ ആനയെ മാറ്റുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതോടെ, ആനയെ തുറന്നു വിടാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. മണിമുത്താറില്‍ അരിക്കൊമ്പനെ തുറന്നു വിടുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates