സ്ത്രീകള്‍ക്ക് മാസം 1,500 രൂപവീതം; 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍; മധ്യപ്രദേശില്‍ പ്രിയങ്കയുടെ അഞ്ച് 'ഉറപ്പുകള്‍'

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ്
പ്രിയങ്ക ഗാന്ധി/കോണ്‍ഗ്രസ് ട്വിറ്റര്‍
പ്രിയങ്ക ഗാന്ധി/കോണ്‍ഗ്രസ് ട്വിറ്റര്‍
Updated on
1 min read

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ജബല്‍പൂരില്‍ നടത്തിയ റാലിയോടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കര്‍ണാടകയില്‍ പയറ്റി വിജയിച്ച ആനൂകൂല്യ പ്രഖ്യാപനങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസ് മധ്യപ്രദേശിലും ആദ്യ ഘട്ട പ്രചാരണത്തിന് ഉപയോഗിക്കുന്നത്. 

കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുകയാണെങ്കില്‍ ഉടനടി അഞ്ചു കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രിയങ്ക റാലിയില്‍ പ്രഖ്യാപിച്ചു. എല്ലാ സ്ത്രീകള്‍ക്കും മാസം 1,500രൂപ വീതം ധനസഹായം, എല്ലാ വീടുകളിലും 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, 100 യൂണിറ്റ് വൈദ്യുതി സൗജന്യം, 200 യൂണിറ്റ് വൈദ്യുതി പകുതി വിലയ്ക്ക് നല്‍കും, കര്‍ഷക വായ്പ്പകള്‍ എഴുതിത്തള്ളും, പഴയ പെന്‍ഷന്‍ സ്‌കീമുകള്‍ നടപ്പിലാക്കും എന്നിവയാണ് പ്രിയങ്കയുടെ പ്രഖ്യാപനങ്ങള്‍. 

ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിച്ചിട്ടില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും ബിജെപി ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനെ കുറിച്ച് പറഞ്ഞു. പക്ഷേ ജനങ്ങള്‍ അവരെ പുറത്താക്കി.-പ്രിയങ്ക പറഞ്ഞു. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആണ് മധ്യപ്രദേശില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തില്‍ എത്തിയതോടെ കമല്‍നാഥ് സര്‍ക്കാര്‍ വീഴുകയായിരുന്നു. കമല്‍നാഥുമായി ഉടക്കി നിന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരുകയും ചെയ്തു. 

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും മധ്യപ്രദേശ് തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com