2024: രാജ്യസഭാംഗങ്ങളെ ഇറക്കാന്‍ ബിജെപി; മത്സരത്തിനു തയാറാവാന്‍ 18 പേര്‍ക്കു നിര്‍ദേശം

ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടിയെ ലക്ഷദ്വീപിലെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന നടക്കുന്നുണ്ട്
കേന്ദ്രമന്ത്രി വി മുരളീധരന്‍/ ഫെയ്‌സ്ബുക്ക്
കേന്ദ്രമന്ത്രി വി മുരളീധരന്‍/ ഫെയ്‌സ്ബുക്ക്
Updated on
1 min read

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു തയാറാവാന്‍ പതിനെട്ടു രാജ്യസഭാംഗങ്ങള്‍ക്ക് ബിജെപി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. പത്തു കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. വിവിധ സംസ്ഥാനങ്ങളിലായി ഏതാനും എംഎല്‍എമാരെയും ഇത്തവണ ബിജെപി ലോക്‌സഭയിലേക്കു സ്ഥാനാര്‍ഥിയാക്കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ലോക്‌സഭാ സീറ്റുകളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാനാണ് രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രിമാര്‍ക്കു നല്‍കിയ നിര്‍ദേശം. താത്പര്യമുള്ള മൂന്നു ലോക്‌സഭാ സീറ്റുകള്‍ അറിയിക്കാനും ഇവരോടു നിര്‍ദേശിച്ചിട്ടുണ്ട്. പ്രവര്‍ത്തന മികവിനു പേരെടുത്ത രാജ്യസഭാംഗങ്ങളെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ് പാര്‍ട്ടി  ഒരുങ്ങുന്നത്. 

കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, ഭൂപേന്ദ്ര യാദവ്, ധര്‍മേന്ദ്ര പ്രധാന്‍, മന്‍സൂഖ് മാണ്ഡവ്യ, ഹര്‍ദീപ് പുരി, എസ് ജയശങ്കര്‍, പുരുഷോത്തം രുപാല തുടങ്ങിയവര്‍ ഇക്കുറി ലോക്‌സഭയിലേക്കു സ്ഥാനാര്‍ഥികളായേക്കും. രാജ്യസഭയില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയവരാണ് ഇവര്‍. 

എസ് ജയശങ്കറിനെ ന്യൂഡല്‍ഹി സീറ്റില്‍ മത്സരിപ്പിക്കാനാണ് ആലോചന. ധര്‍മേന്ദ്ര പ്രധാന്‍ ഒഡീഷയില്‍നിന്നും നിര്‍മല സീതാരാമന്‍ തമിഴ്‌നാട്ടില്‍നിന്നും ജനവിധി തേടും. സംബാല്‍പുര്‍, ധേന്‍കനാല്‍ സീറ്റുകളാണ് ധര്‍മേന്ദ്ര പ്രധാനുവേണ്ടി പരിഗണിക്കുന്നത്. നിര്‍മല മധുരയില്‍ സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചന. ഹര്‍ദീപ് പുരി അമൃത്സറില്‍നിന്നു മത്സരിച്ചേക്കും.

ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഢ മണ്ഡിയില്‍ സ്ഥാനാര്‍ഥിയാവുമെന്നാണ് വിവരം. പിയൂഷ് ഗോയലിനെ ചാന്ദ്‌നി ചൗക്കിലാണ് പരിഗണിക്കുന്നത്. മന്‍സൂഖ് മാണ്ഡ്യവ്യ ഗുജറാത്തില്‍നിന്നായിരിക്കും മത്സരിക്കുക.

ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ഡോ. കെ ലക്ഷ്മണ്‍, സുശീല്‍ കുമാര്‍ മോദി എന്നിവരും ഇക്കുറി മത്സര രംഗത്തുണ്ടാവും. ലക്ഷ്മണ്‍ തെലങ്കാനയില്‍നിന്നും മോദി ബിഹാറില്‍നിന്നുമാവും മത്സരിക്കുക. 

ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടിയെ ലക്ഷദ്വീപിലെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന നടക്കുന്നുണ്ട്. രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായ വി മുരളിധരനെയും പാര്‍ട്ടി ലോകസ്ഭാ മത്സര രംഗത്ത് ഇറക്കിയേക്കും. ആറ്റിങ്ങലില്‍ മുരളീധരനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com