'ഗോഹത്യ നടത്തുന്നവര്‍ നരകത്തില്‍ ചീഞ്ഞഴുകും'; പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2023 12:51 PM  |  

Last Updated: 04th March 2023 12:51 PM  |   A+A-   |  

court room

പ്രതീകാത്മക ചിത്രം

 

അലഹബാദ്: രാജ്യം മുഴുവന്‍ ഗോഹത്യ നിരോധിക്കണമെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതി. ഹിന്ദുമതത്തില്‍ ദൈവത്വത്തിന്റെ പ്രതീകമാണ് പശുവെന്ന് ജസ്റ്റിസ് ഷമീം അഹമ്മദ് ചൂണ്ടിക്കാട്ടി. 

ഗോഹത്യ നടത്തുന്നവരും അതിന് കൂട്ടുനില്‍ക്കുന്നവരും നരകത്തില്‍ ചീഞ്ഞഴുകുമെന്നാണ് പുരാണങ്ങള്‍ പറയുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പശുവിറച്ചി കടത്തിയതിന് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് മുഹമ്മദ് അബ്ദുള്‍ ഖാലിക് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. 

രാജ്യത്ത് ഗോഹത്യ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കരുതുന്നതായി കോടതി പറഞ്ഞു. ഹിന്ദുമതത്തില്‍ പശു ദൈവത്വത്തിന്റെ പ്രതിനിധിയാണ്. അതിനാല്‍ പശുക്കള്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യണമെന്ന് കോടതി പറഞ്ഞു. 

'പശുവിനെ ആദരിക്കുന്ന രീതിക്ക് വേദകാലഘട്ടത്തോളം പഴക്കമുണ്ട്. ഹിന്ദുമത വിശ്വാസപ്രകാരം മതപുരോഹിതരേയും പശുക്കളേയും ബ്രഹ്മാവ് ഒരേസമയമാണ് സൃഷ്ടിച്ചത്. പുരോഹിതര്‍ മന്ത്രോച്ചാരണം ചെയ്യുന്ന അതേസമയത്ത് പൂജകള്‍ക്ക് ആവശ്യമായ നെയ്യ് നല്‍കാന്‍ പശുക്കള്‍ക്ക് കഴിയുന്നു. ഇതിനാണ് രണ്ടുപേരേയും ഒരേസമയം സൃഷ്ടിച്ചത്.

ഹിന്ദുദൈവങ്ങളായ ശിവനും ഇന്ദ്രനും കൃഷ്ണനും മറ്റു ദേവതകളുമായും പശു ബന്ധപ്പെട്ടിരിക്കുന്നു. കാമധേനു എന്നറിയപ്പെടുന്ന പശു എല്ലാ ആഗ്രഹങ്ങളും സഫലമാക്കുന്നുവെന്നും വിധിയില്‍ പറയുന്നു. ഇന്ത്യ മതേതര രാജ്യമായതിനാല്‍ ഹിന്ദുമതം ഉള്‍പ്പെടെ എല്ലാ മതങ്ങളെയും ആദരിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാമക്ഷേത്രത്തില്‍ ജനുവരി മുതല്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കും; ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ