8172 കോടി രൂപ ചിലവ്; ബംഗളൂരു-മൈസൂരു അതിവേഗ പാത നാടിന് സമർപ്പിച്ച് നരേന്ദ്ര മോദി
ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. മാണ്ഡ്യയിലെ ഗെജ്ജാലഗെരെയിൽ വെച്ച് നടന്ന ചടങ്ങിൽ ഉച്ചയ്ക്ക് 12 മണിക്കാണ് പ്രധാനമന്ത്രി എക്‌സ്പ്രസ്‌വേ ഉദ്ഘാടനം ചെയ്‌തത്. രാഷ്ട്രത്തിന്റെ വളർച്ചയിൽ യുവാക്കൾ അഭിമാനകൊള്ളുന്നു. എക്‌സ്‌പ്രസ്‌വേ സമൃദ്ധിയുടെയും വികസനത്തിന്റെയും പാത തുറക്കുമെന്നും എക്‌സ്‌പ്രസ്‌വേ നാടിന് സമർപ്പിച്ച് മോദി പറഞ്ഞു. പത്ത് വരിപാത യാഥാർഥ്യമായതോടെ ഇനി ബെംഗളൂരുവിൽ നിന്നു മൈസൂരുവിലേക്ക് വെറും ഒരു മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
8172 കോടി രൂപ ചിലവഴിച്ചാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള പത്ത് വരി പാത നിർമിച്ചിരിക്കുന്നത്. പ്രധാന ഗതാഗതത്തിനായി ഇരുവശത്തേക്കും ആറു വരി പാതയും വശങ്ങളിൽ രണ്ട് വരി വീതം സർവീസ് റോഡും ഉൾപ്പട്ടതാണ് പാത. നിലവിൽ ബംഗളൂരുവിൽ നിന്നും മൈസൂരു വരെ മൂന്ന് മണിക്കൂറാണ് യാത്ര. പുതിയ പാത വരുന്നതോടെ ബംഗളൂരുവിൽ നിന്ന് വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂർ വരെ കുറയും.
അതേസമയം ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ, കുറഞ്ഞ വേഗമുള്ള വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ഈ പാതയിലൂടെ അനുമതിയുണ്ടാകില്ല. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച പാതയിൽ ടോൾ പിരിവ് 14നു ശേഷം ആരംഭിക്കും. ഉദ്ഘാടനത്തിന് ശേഷം നടന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ കാണാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

