ശ്രീനഗര്‍: ശ്രദ്ധ വാല്‍ക്കര്‍ കേസിന് സമാനമായി ജമ്മുകശ്മീരിലും നടുക്കുന്ന സംഭവം. 30കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വിവിധ ഭാഗങ്ങളില്‍ കുഴിച്ചിട്ടു. 30കാരിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിയിച്ചത്.
കശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് സംഭവം. മാര്‍ച്ച് ഏഴുമുതല്‍ 30കാരിയെ കാണാനില്ലെന്ന് കാണിച്ച് മാര്‍ച്ച് എട്ടാം തീയതി സഹോദരന്‍ തന്‍വീര്‍ അഹമ്മദ് ഖാന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിച്ചത്. കോച്ചിങ് ക്ലാസില്‍ പോകുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയ സഹോദരി തിരിച്ചെത്തിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംശയം തോന്നിയ നിരവധിപ്പേരെയാണ് ചോദ്യം ചെയ്തത്.
ഇതില്‍ ഷബീര്‍ അഹമ്മദിനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. നിരന്തരം ചോദ്യം ചെയ്തപ്പോള്‍ 30കാരിയെ കൊലപ്പെടുത്തിയത് താന്‍ ആണ് എന്ന് ഷബീര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. യുവതിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം പ്രതി തല ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി. തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ശരീരഭാഗങ്ങള്‍ കുഴിച്ചിട്ടതായി പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.യുവതിയുടെ ശരീരഭാഗങ്ങള്‍ വീണ്ടെടുത്തതായും ഫോറന്‍സിക് പരിശോധനയും നിയമപരമായ നടപടിക്രമങ്ങളും പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ