കളിത്തോക്ക് ചൂണ്ടി സാഹിലിനെ വിരട്ടിയോടിച്ചു, സ്റ്റേഷനില്‍ പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി; പെണ്‍കുട്ടിയുടെ കൈയില്‍ മറ്റൊരു യുവാവിന്റെ പേരില്‍ ടാറ്റു

ഡല്‍ഹിയില്‍ പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കളിത്തോക്ക് ചൂണ്ടി സാഹിലിനെ പെണ്‍കുട്ടി വിരട്ടിയോടിച്ചതായി റിപ്പോര്‍ട്ട്
അറസ്റ്റിലായ സാഹിൽ/ എഎൻഐ
അറസ്റ്റിലായ സാഹിൽ/ എഎൻഐ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കളിത്തോക്ക് ചൂണ്ടി സാഹിലിനെ പെണ്‍കുട്ടി വിരട്ടിയോടിച്ചതായി റിപ്പോര്‍ട്ട്. കൊലപാതകത്തിന് തൊട്ടുമുന്‍പുള്ള ദിവസം മൂന്ന് വര്‍ഷം നീണ്ട പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചതിനെ ചൊല്ലി ഇരുവരും വഴക്കിട്ടു. ശല്യം സഹിക്കാന്‍ വയ്യാതെ വന്നതോടെ, പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ് പെണ്‍കുട്ടി സാഹിലിനെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം തേടിയുള്ള പൊലീസ് അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.

ഡല്‍ഹി രോഹിണിയിലെ ഷാബാദ് ഡയറി പ്രദേശത്ത് വച്ചാണ് പതിനാറുകാരിയെ സാഹില്‍ കുത്തിക്കൊന്നത്. കുത്തേറ്റ് നിലത്തുവീണ പെണ്‍കുട്ടിയുടെ തലയിലേക്ക് വലിയ പാറക്കല്ലെടുത്ത് ഇട്ടു. നിരവധി തവണയാണ് പാറക്കല്ലെടുത്ത് പെണ്‍കുട്ടിയുടെ തലയിലിട്ടത്. യാത്രക്കാര്‍ കാണ്‍കെയായിരുന്നു ക്രൂരകൊലപാതകം നടന്നത്. അതിനിടെ പെണ്‍കുട്ടിയുടെ കൈയില്‍ മറ്റൊരു യുവാവിന്റെ പേരില്‍ ടാറ്റു കുത്തിയിരുന്നതായും പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി സാഹിലിനെ ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം സാഹില്‍ അച്ഛനെ വിളിച്ചിരുന്നു. ഈ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സാഹില്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് ബുലന്ദ്ശഹറിലെ ബന്ധുവിന്റെ വീട്ടിലേക്ക് പ്രതി മുങ്ങി. ബസിലാണ് ബന്ധുവിന്റെ വീട്ടിലേക്ക് പോയത്. അവിടെ എത്തിയ ഉടന്‍ തന്നെ സാഹില്‍ അച്ഛനെ വിളിച്ചിരുന്നു. ഈ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

പതിനാറുകാരിയുടെ അരുംകൊലയില്‍ പെണ്‍കുട്ടിക്ക് 34 തവണ കുത്തേറ്റെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ തലയോട്ടി പൂര്‍ണമായും തകര്‍ന്നു. 

ഡല്‍ഹിയിലെ എസി റിപ്പയര്‍ ഷോപ്പിലെ മെക്കാനിക്കാണ് സാഹില്‍ എന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി സാഹില്‍ അടുപ്പത്തിലായിരുന്നു എന്നാണ് ഔട്ടര്‍ നോര്‍ത്ത് ഡിസിപി രവി കുമാര്‍ പറയുന്നത്. ശനിയാഴ്ച പെണ്‍കുട്ടിയുമായി ഇയാള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് കൊലപാതകം നടന്നത്. സുഹൃത്തിന്റെ മകന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി പുറത്തുപോയപ്പോഴാണ് സാഹില്‍ വഴിയില്‍ കാത്തിരുന്നു ആക്രമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com