രാജ്യത്തിന്റെ അഭിമാനനേട്ടം ഗംഗയില്‍ എറിയരുത്; മെഡലുകള്‍ തിരികെ വാങ്ങി കര്‍ഷക നേതാക്കള്‍; പൊട്ടിക്കരഞ്ഞ് താരങ്ങള്‍

ഹരിദ്വാറിലെത്തിയ ബികെയു ദേശീയ അധ്യക്ഷന്‍ നരേഷ് ടിക്കായത്ത് ഉള്‍പ്പടെയുള്ള കര്‍ഷകനേതാക്കള്‍ താരങ്ങളില്‍ നിന്ന് മെഡലുകള്‍ തിരികെ വാങ്ങി.
മെഡലുകള്‍ തിരികെ വാങ്ങുന്ന കര്‍ഷകനേതാക്കള്‍
മെഡലുകള്‍ തിരികെ വാങ്ങുന്ന കര്‍ഷകനേതാക്കള്‍

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ചെയര്‍മാന്‍ ബ്രിജ്ഭൂഷണ്‍ സിങ്ങിന് എതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ എത്തിയ ഗുസ്തി താരങ്ങളെ പിന്തിരിപ്പിച്ച് കര്‍ഷക നേതാക്കള്‍. ഹരിദ്വാറിലെത്തിയ ബികെയു ദേശീയ അധ്യക്ഷന്‍ നരേഷ് ടിക്കായത്ത് ഉള്‍പ്പടെയുള്ള കര്‍ഷകനേതാക്കള്‍ താരങ്ങളില്‍ നിന്ന് മെഡലുകള്‍ തിരികെ വാങ്ങി. രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍  ഗംഗയില്‍ ഒഴുക്കരുതെന്ന് താരങ്ങളോട് കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. ഏറെ നേരം ടിക്കായത്ത് സംസാരിച്ച ശേഷമാണ് മെഡലുകള്‍ തിരികെ വാങ്ങിയത്. 

കര്‍ഷക നേതാക്കള്‍ സമാധാനിപ്പിക്കാന്‍ എത്തിയതോടെ സാക്ഷിമാലിക് ഉള്‍പ്പടെയുള്ള താരങ്ങള്‍ പൊട്ടിക്കരഞ്ഞു. തുടര്‍ന്ന് കര്‍ഷകനേതാക്കളും താരങ്ങളും ചേര്‍ന്ന് പ്രകടനമായി മടങ്ങി. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് വന്‍ ജനാവലിയാണ് ഹരിദ്വാറില്‍ എത്തിയത്. 28ാം തീയതി പാര്‍ലമെന്റിന് മുന്നിലേക്ക് താരങ്ങള്‍ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസിന്റെ ഭാഗുത്തുനിന്നുണ്ടായനടപടിയാണ് താരങ്ങളെ ഇത്തരത്തിലൊരു കടുത്തനീക്കത്തിലേക്ക് നയിച്ചത്.നരേന്ദ്രമോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ദിനത്തിലാണ് ഇത്തരമൊരു പ്രതിഷേധം നടത്താന്‍ താരങ്ങള്‍ തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.

ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണ്. കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകള്‍ ഗംഗയെപ്പോലെ പരിശുദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ മെഡലുകള്‍ക്ക് വിലയില്ലാതായിയെന്ന് താരങ്ങള്‍ പറഞ്ഞു. മെഡലുകള്‍ നഷ്ടമായാല്‍ പിന്നെ താരങ്ങള്‍ക്ക് ആത്മാവില്ല. അതിന് ശേഷം രക്തസാക്ഷികളുടെ ഓര്‍മ്മകളുറങ്ങുന്ന ഇന്ത്യാ ഗേറ്റില്‍ നിരാഹാരസമരം നടത്തും. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ഡല്‍ഹി പൊലീസ് പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും, സമരം ശക്തമാക്കുമെന്നുമാണ് താരങ്ങള്‍ അറിയിച്ചിരുന്നു

തങ്ങളെ പെണ്‍മക്കള്‍ എന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹം തങ്ങളോട് കരുതല്‍ കാണിച്ചില്ലെന്ന് താരങ്ങള്‍ ആരോപിച്ചു. സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളെന്ന പോലെയാണ് പൊലീസ് പെരുമാറിയത്. ലൈംഗിക ആരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും താരങ്ങള്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com