ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്കുള്ള പരിരക്ഷ ക്രിമിനല്‍ കേസുകളില്‍ ബാധകമാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക പരിരക്ഷ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും പ്രസംഗം നടത്താനോ വോട്ടുചെയ്യാനോ കൈക്കൂലി വാങ്ങിയാലും ബാധകമാണെന്നാണ് 1998 ല്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഈ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യത്തില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കല്‍ ആരംഭിച്ചു.
പ്രവൃത്തികളില്‍ ക്രിമിനല്‍ അംശമുണ്ടെങ്കില്‍ നിയമനിര്‍മ്മാതാക്കള്‍ക്ക് അനുവദിച്ചിട്ടുള്ള പരിരക്ഷയുടെ ഇളവ് നല്‍കേണ്ടതുണ്ടോയെന്ന് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. 1998ലെ വിധിയെ പരാമര്‍ശിച്ച ബെഞ്ച്, ക്രിമിനല്‍ സ്വഭാവം പരിഗണിക്കാതെ, നിലവിൽ ജനപ്രതിനിധികള്‍ക്ക് പ്രതിരോധം ലഭ്യമാണെന്ന് വിലയിരുത്തി.
ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, എംഎം സുന്ദരേശ്. പി എസ് നരസിംഹ, ജെബി പര്‍ദിവാല, സഞ്ജയ് കുമാര്‍, മനോജ് മിശ്ര എന്നിവരടങ്ങിയ ഏഴംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 25 വര്‍ഷത്തോളം പഴക്കമുള്ള ജെഎംഎം അഴിമതിക്കേസുമായി ബന്ധപ്പെട്ട, 1998 ലെ പ്രത്യേക പരിരക്ഷ വിധി പുനഃപരിശോധിക്കാന്‍ സെപ്റ്റംബര്‍ 20 നാണ് സുപ്രീംകോടതി തീരുമാനിച്ചത്. തുടര്‍ന്ന് അഞ്ചംഗ ബെഞ്ച് കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് കേസ് കൈമാറുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates