ന്യൂഡൽഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോക നേതാക്കളുമായി 15 ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും. ശനിയും ഞായറുമായി ഡൽഹിയിലെ പ്രഗതി മൈതാനത്തിൽ വെച്ച് നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ഇന്ത്യയിൽ എത്തിത്തുടങ്ങി.
വെള്ളിയാഴ്‌ച ഡൽഹിയിൽ എത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തുടർന്ന് ബംഗ്ലാദേശ്, മൗറീഷ്യസ് നേതാക്കളെയും മോദി വെള്ളിയാഴ്‌ച കാണും. സെപ്റ്റംബർ 9ന് യുകെ, ജർമനി, ജപ്പാൻ, ഇറ്റലി നേതാക്കന്മാരുമായി കൂടിക്കാഴ്‌ച നടത്തും. സെപ്‌റ്റംബർ 10ന് ഫ്രഞ്ച് പ്രസിഡന്റെ ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്‌ച നടത്തും. നേരത്തെ മാറ്റിവെച്ചിരുന്ന കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയുമായുള്ള കൂടിക്കാഴ്‌ചയും ശനിയാഴ്‌ച നടത്തും. കൊമോറോസ്, തുർക്കി, യുഎഇ, ദക്ഷിണ കൊറിയ, ഇയു/ഇസി, ബ്രസീൽ, നൈജീരിയ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
20 അംഗരാജ്യങ്ങൾ, ക്ഷണിതാക്കളായ എട്ട് രാജ്യങ്ങൾ, 14 ലോകസംഘടനകൾ എന്നിവയുടെ മേധാവികൾ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കും. ശനിയാഴ്ച വിശിഷ്ടാതിഥികൾക്കായി രാഷ്ട്രപതി ദ്രൗപദി മുർമു അത്താഴവിരുന്ന് നൽകും. ഉച്ചകോടിയിൽ ചർച്ചചെയ്യുന്ന ആഗാള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളിൽ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കൾ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും. ഞായറാഴ്ച രാവിലെ ജി-20 നേതാക്കൾ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിയും സന്ദർശിക്കും.
വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 10ന് 100 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. ജി 20 ഉച്ചകോടി നടക്കുന്നത് കണക്കിലെടുത്ത് സെപ്റ്റംബർ എട്ട് മുതൽ 10 വരെ ഡൽഹിയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സർക്കാർ, മുനിസിപ്പൽ കോർപ്പറേഷൻ, സ്വകാര്യ ഓഫീസുകളും സ്‌കൂളുകളും അടച്ചിടും. ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും കടകളും ഈ മൂന്ന് ദിവസങ്ങളിൽ പ്രവർത്തിക്കില്ല. ഗതാഗത കുരുക്കും സാങ്കേതിക വെല്ലുവിളികളും ഒഴിവാക്കുക ലക്ഷ്യമിട്ടാണ് പൊതു അവധി നൽകിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ