'ആദ്യം വാതിലില്‍ മുട്ടി കാര്യം പറഞ്ഞപ്പോള്‍ ഗൗരവമായി എടുത്തില്ല, പിന്നീട് ശാസനാപൂര്‍വ്വമുള്ള പ്രധാനമന്ത്രിയുടെ ഉത്തരവ് എത്തി'; മന്ത്രിപദവിയിലേക്കുള്ള യാത്ര

കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായ പി വി നരസിംഹറാവു ആണ് മന്‍മോഹന്‍ സിങിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുന്നത്
MANMOHAN SINGH
മൻമോഹൻ സിങ്എപി
Updated on

കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായ പി വി നരസിംഹറാവു ആണ് മന്‍മോഹന്‍ സിങിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുന്നത്. 1991ല്‍ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. പ്രതിസന്ധി മറികടക്കാനുള്ള ആലോചനകള്‍ക്കിടയിലാണ് ധനമന്ത്രി സ്ഥാനത്തേയ്ക്ക് മന്‍മോഹന്‍ സിങ്ങിനെ കൊണ്ടുവരുന്നത് നല്ലതായിരിക്കും എന്ന ചിന്ത നരസിംഹറാവുവിന്റെ മനസില്‍ വന്നത്. ഉടന്‍ തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി സി അലക്‌സാണ്ടറെ നരസിംഹറാവു ഒരു ദൗത്യം ഏല്‍പ്പിച്ചു. അലക്‌സാണ്ടര്‍ അര്‍ധരാത്രിയോടെ ഡോ മന്‍മോഹന്‍ സിങ്ങിന്റെ വാതിലില്‍ മുട്ടിവിളിച്ചു. വാതില്‍ തുറന്നപ്പോള്‍ അലക്‌സാണ്ടര്‍ കാര്യം പറഞ്ഞു. കേന്ദ്ര ധനമന്ത്രി പദം ഏറ്റെടുക്കാന്‍ നരസിംഹറാവു ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ ക്ഷണം ആദ്യം നിരസിച്ചെങ്കിലും, പിന്നീട് നരസിംഹറാവു നയിക്കുന്ന കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സിങ് സ്ഥാനമേറ്റു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ ലോക് സഭയിലേക്കെത്താനാണ് മന്‍മോഹന്‍ സിങിനോട് റാവു ഉത്തരവിട്ടത്. ആദ്യം താന്‍ അത് ഗൗരവമായിട്ടെടുത്തില്ലെങ്കിലും, പിന്നീട് ശാസനാപൂര്‍വ്വമുള്ള പ്രധാനമന്ത്രിയുടെ ഉത്തരവിനെ അംഗീകരിക്കുകയായിരുന്നുവെന്ന് മന്‍മോഹന്‍ സിങ് പിന്നീട് ഒരു പത്രത്തിനായി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

മന്‍മോഹന്‍ സിങ് ധനകാര്യവകുപ്പില്‍ ചുമതലയേല്‍ക്കുമ്പോള്‍ ഇന്ത്യ ഒരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും വായ്പയെടുക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായിരിക്കുകയായിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളാണ് ഐഎംഎഫ് ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടത്. ലൈസന്‍സ് രാജ് സമ്പ്രദായം നീക്കം ചെയ്യാനും, വിദേശനിക്ഷേപത്തിനായി വിപണികള്‍ തുറന്നിടാനും മന്‍മോഹന്‍ സിംഗ് നിര്‍ബന്ധിതനായി. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ നടപ്പിലാക്കാനുള്ള മാര്‍ഗ്ഗങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങള്‍ വേണ്ടിവന്നാല്‍ സ്വകാര്യവത്കരിക്കാനുള്ള നടപടികളും കൂടുതല്‍ വേഗത്തില്‍ നടപ്പിലാക്കി. ചൈനയിലെ നേതാവായിരുന്ന ഡെന്‍ സിയാവോപിങിനോടാണ് കേന്ദ്രമന്ത്രി കൂടിയായ പി ചിദംബരം മന്‍മോഹന്‍ സിങ്ങിനെ ഉപമിച്ചത്.

1992-1993 കാലത്ത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.1 ശതമാനമായിരുന്നു. 1993-1994 സാമ്പത്തികവര്‍ഷത്തിലാണ് സിങ് ആര്‍ എന്‍ മല്‍ഹോത്ര കമ്മിറ്റി റിപ്പോര്‍ട്ട് ഇന്‍ഷുറന്‍സ് മേഖലയില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. സിങ് നടപ്പിലാക്കിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ കൊണ്ട് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 7.3 ശതമാനത്തിലേക്കെത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com