മനുഷ്യനെ ആക്രമിച്ച നരഭോജി പുലി ചത്ത നിലയില്‍, കഴുത്തില്‍ ആഴത്തില്‍ മുറിവുകള്‍

കമോല്‍ ഗ്രാമത്തിലെ ഗോഗുണ്ടയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള സൈറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
loepard
പ്രതീകാത്മക ചിത്രം
Updated on
1 min read

ജയ്പൂര്‍: ഉദയ്പൂരില്‍ നരഭോജിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുലിയെ ഉദയ്പൂരിന് സമീപമുള്ള കമോല്‍ ഗ്രാമത്തില്‍ നിന്നും കണ്ടെത്തിയത്. പുലിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പാടുണ്ട്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

കമോല്‍ ഗ്രാമത്തിലെ ഗോഗുണ്ടയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള സൈറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കര്‍ഷകനായ ദേവറാമിന്റെ വീടിന് സമീപമാണ് പുലിയുടെ ജഡം കണ്ടതെന്ന് വനം വകുപ്പ് ഓഫീസര്‍ സുനില്‍കുമാര്‍ പറഞ്ഞു. ദേവറാമിനെ പുലി ആക്രമിക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. പുലിയുടെ മുഖത്ത് വലിയ മുറിവുണ്ട്. ഇത് മൂര്‍ച്ചയുള്ള ആയുധം കൊണ്ടോ മഴുകൊണ്ടോ ആക്രമിച്ചതാണെന്നാണ് സൂചന.

55 കാരനായ ദേവറാമിന്റെ വീട്ടില്‍ കയറിയ പുലി ആദ്യം പശുക്കളെയും പിന്നീട് ദേവറാമിനേയും ആക്രമിച്ചു. കുടുംബത്തിന്റെയും നാട്ടുകാരുടെയും ബഹളം കേട്ട് പുലി ദേവറാമിനെ നിലത്ത് ഉപേക്ഷിച്ച് വനത്തിലേക്ക് ഓടി മറയുകയായിരുന്നു. ആയുധങ്ങളുമായി നാട്ടുകാര്‍ പുലിയെ പിന്തുടര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പുലിയ ചത്ത നിലയില്‍ കണ്ടെത്തിയത്.

പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ദേവറാമിന്റെ ആരോഗ്യനില തൃപ്തികരമാണ്. മേഖലയില്‍ പരിഭ്രാന്തി പരത്തിയ പുലിയെ നാട്ടുകാര്‍ കൊലപ്പെടുത്തിയതാകാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഉദയ്പൂരിലെ ഗോഗുണ്ട മേഖലയില്‍ എട്ടോളം പേരെ കൊലപ്പെടുത്തിയ നരഭോജി പുലി തന്നെയാണോ ചത്തതെന്ന് സ്ഥിരീകരിക്കാനായില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

പ്രദേശത്ത് എട്ടോളം പേരെ കൊലപ്പെടുത്തിയ നരഭോജി പുലിയെ കണ്ടാല്‍ വെടിവെയ്ക്കാനുള്ള അനുവാദം നല്‍കി ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ഉദയ്പൂരിലെ ഗോഗുണ്ട, ഝദോല്‍ മേഖലകളില്‍ നരഭോജിയായ പുലിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയായിരുന്നു. മുന്നൂറോളം പേരടങ്ങുന്ന സംഘം പുലിയെ തിരയുന്നുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com