ഹരിയാനയിലെ ശിഖോപൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 51 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നു എന്നാണ് ഇഡി കണ്ടെത്തല്‍. ഇഡി നടപടി രാഷ്ട്രീയ വേട്ടയാടലാണെന്നാണ് പൊതുവെ ഉയരുന്ന വാദം.
എന്നാല്‍, വദ്രയുടെ ചരിത്രവും ഇതുവരെ ഉണ്ടാക്കിയ വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ മറ്റൊരു നിലയ്ക്കുള്ള ചര്‍ച്ചകള്‍ക്ക് കൂടി തുടക്കമിട്ടുകഴിഞ്ഞു. ഗാന്ധി കുടുംബവുമായുള്ള വദ്രയുടെ ബന്ധവും അദ്ദേഹത്തിന്റെ ഇതുവരെയുള്ള ജീവിതത്തിലെ ചില ദുരൂഹതകള്‍ നിറഞ്ഞതുമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഉയരുന്ന വാദം.
കുടുംബ പശ്ചാത്തലം മുതല്‍ ഗാന്ധി കുടുംബാംഗത്തിലേക്കുള്ള കടന്നുവരുവുള്‍പ്പെടെ ദുരൂഹതയോടെയാണ് വദ്ര വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. വദ്രയുടെ കുടുംബത്തില്‍ തുടരെ തുടരെ ഉണ്ടായ മരണങ്ങളും പിതാവുമായുള്ള ബന്ധം അവസാനിപ്പിച്ചതും ഉള്‍പ്പെടെ വീണ്ടും സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നു.
വ്യവസായി എന്ന നിലയില്‍ വദ്രയുടെ അതിവേഗമുള്ള വളര്‍ച്ചയാണ് മറ്റൊരു വിഷയം. പ്രിയങ്കയുമായി വിവാഹത്തിന് പിന്നാലെ 1997-ല്‍ തന്നെ വദ്ര ആര്‍ടെക്സ് എന്ന പിച്ചള കരകൗശലവസ്തുക്കളും ഫാഷന്‍ ആക്‌സസറികളും കൈകാര്യം ചെയ്യുന്ന കമ്പനി തുടങ്ങി. പിന്നീട്, ഹോസ്പിറ്റാലിറ്റിയിലും റിയല്‍ എസ്റ്റേറ്റിലും അദ്ദേഹം കടന്നു. 2007-ല്‍ സ്‌കൈ ലൈറ്റ് റിയാലിറ്റി, നോര്‍ത്ത് ഇന്ത്യ ഐടി പാര്‍ക്‌സ് , സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ്‌സ്, എയര്‍ക്രാഫ്റ്റ് ചാര്‍ട്ടര്‍ സ്ഥാപനമായ ബ്ലൂ ബ്രീസ് ട്രേഡിംഗ് എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. ഡിഎല്‍എഫിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഇക്കാലത്ത് 80 കോടി രൂപ വായ്പ പലിശയില്ലാതെ അദ്ദേഹത്തിന്റെ കമ്പനികള്‍ നേടിയെടുത്തിരുന്നു എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം ഇടപാടില്‍ വദ്രക്കും വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിരുന്നു എന്നാണ് മറ്റൊരു ആരോപണം. ഇക്കാലത്ത് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലെയും സുരക്ഷാ പരിശോധനകളില്‍ നിന്ന് വദ്രയെ ഒഴിവാക്കിയിട്ടുണ്ടായിരുന്നു എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 1997 ല്‍ പ്രിയങ്കയുമായുള്ള വിവാഹ സമയത്ത് വെറും 30 ലക്ഷം മാത്രം ആസ്തി ഉണ്ടായിരുന്ന റോബര്‍ട്ട് വദ്രയുടെ ഇന്നത്തെ ആസ്തി 2.1 ബില്യണ്‍ ഡോളര്‍ ആണെന്നാണ് പ്രചാരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ