
ന്യൂഡല്‍ഹി: രണ്ടുവര്‍ഷത്തിന് മുന്‍പ് നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടന്ന സിസേറിയന്‍ ശസ്ത്രക്രിയ്ക്കിടെ ഡോക്ടര്‍മാരുടെ അശ്രദ്ധയെ തുടര്‍ന്ന് യുവതിയുടെ വയറ്റില്‍ അരമീറ്റര്‍ നീളമുള്ള തുണി മറന്നുവച്ചു. പ്രസവത്തിനുശേഷം കലശലായ വയറുവേദനയെ തുടര്‍ന്ന് യുവതി മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവ് പറയുന്നത് ഇങ്ങനെ; ഭാര്യ അന്‍ഷുലിനെ പ്രസവത്തിനായി 2023 നവംബര്‍ 14ന് നോയിഡയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം സിസേറിയന്‍ നടത്തുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം കടുത്ത വയറുവേദന തുടര്‍ന്നെങ്കിലും ആ ആശുപത്രിയില്‍ തന്നെ ചികിത്സ തുടര്‍ന്നു. അവര്‍ വേദനസംഹാരികളും മറ്റ് ഗുളികകളും തന്നെങ്കിലും ഫലമുണ്ടായില്ല. അവര്‍ക്ക് വയറുവേദനയുടെ കാരണം കണ്ടെത്താനും കഴിഞ്ഞില്ല.
തുടര്‍ന്ന് ആന്‍ഷുലിനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെയുള്ള ഡോക്ടര്‍മാര്‍ സര്‍ജറി വേണമെന്ന് നിര്‍ദേശിച്ചു. ശസ്ത്രക്രിയക്കിടെയാണ് യുവതിയുടെ വയറ്റില്‍ നിന്നും അരമീറ്റര്‍ നീളമുള്ള തുണി കണ്ടെടുത്തത്. തുണിക്കഷണം കുറച്ചുകാലം കൂടി വയറില്‍ കിടന്നിരുന്നെങ്കില്‍ ഭാര്യ മരിച്ചേനെയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായും കൈലാഷ് കൂട്ടിച്ചേര്‍ത്തു. നോയിഡിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ