തിരുവനന്തപുരം: പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഇന്ത്യയിലെ ഭീകരാക്രമണങ്ങളില്‍ പങ്കില്ലെന്ന പാകിസ്താന്റെ നിലപാട് പതിവ് വാദം മാത്രമാണ്. ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഭീകരര്‍ക്ക് പരിശീലവും ആയുധങ്ങളും നല്‍കുന്നുണ്ട്. എല്ലാ ഉത്തരവാദിത്തങ്ങളും പാകിസ്ഥാന്‍ നിഷേധിക്കുന്നതാണ് പതിവെങ്കിലും പീന്നീട് വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്തുവിടാറുണ്ട് എന്നും ശശി തരൂര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
2016 ലെ ഉറി ആക്രമണം, 2019 ലെ പുല്‍വാമ സംഭവത്തിനും ശേഷം ഇന്ത്യ ശക്തമായ തിരിച്ചടിച്ചിരുന്നു. ഇത്തവണ പാകിസ്ഥാന് അതിനേക്കാള്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശക്തമായ സൈനിക നീക്കം ഒഴിവാക്കാന്‍ കഴിയില്ലെന്നും തരൂര്‍ വ്യക്തമാക്കുന്നു. 'ഇന്ത്യയുടെ ഭാഗത്തുനിന്നും ശക്തമായ ഒരു നടപടി രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് എന്തായിരിക്കുമെന്ന്, എവിടെയായിരിക്കുമെന്ന്, എപ്പോള്‍ ആയിരിക്കുമെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ പ്രതികരണം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാമില്‍ രഹസ്യാനേഷണ വീഴ്ച ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അത് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്. രഹസ്യാനേഷണം ഉള്‍പ്പെടെയുള്ള പ്രതിരോധത്തില്‍ ഒരു രാജ്യത്തിനും നൂറ് ശതമാനം കുറ്റമറ്റ സംവിധാനം ഉണ്ടാകില്ല. വീഴ്ച പിന്നീട് പരിശോധിക്കാം ഇപ്പോള്‍ വേണ്ടത് ഇടപെടലാണ് എന്നും തരൂര്‍ പറയുന്നു. ഇസ്രയേലിനെ ഉദാഹരമായി ചൂണ്ടിക്കാട്ടിയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കുന്നത്.
സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെക്കുറിച്ചുള്ള പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി മേധാവി ബിലാവല്‍ ഭൂട്ടോ സര്‍ദാരി നടത്തിയ പ്രതികരണത്തെ വെറുംവാക്കായി മാത്രമേ കാണാനാകു എന്നും തരൂര്‍ പറയുന്നു. ഒരു രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ അതിന്റെ ഏറ്റവും വലിയ ദുരിതം നേരിടുക പാകിസ്ഥാന്‍ തന്നെയായിരിക്കും എന്നും തരൂര്‍ പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
