
മുംബൈ: ശശി തരൂര്‍ സൂപ്പര്‍ ബിജെപിക്കാരനെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ്. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്തു വന്നത്. തരൂരിന് വിശ്വസ്തത കോണ്‍ഗ്രസിനോടാണോ ബിജെപിയോടാണോ എന്നും അദ്ദേഹം ചോദിച്ചു.
തരൂര്‍ ഒരു സൂപ്പര്‍ ബിജെപിക്കാരനാകാന്‍ ശ്രമിക്കുകയാണോയെന്നും ഉദിത് രാജ് ചോദിച്ചു. അദ്ദേഹം 'ബിജെപിയുടെ വക്താവ്' ആയി മാറിയോ?. 9/11 ആക്രമണത്തിന് ശേഷം അമേരിക്കയില്‍ ഏത് ഭീകരാക്രമണമാണ് നടന്നത്? പാക് അധിനിവേശ കശ്മീരിനെക്കുറിച്ചുള്ള ബിജെപി സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് തരൂര്‍ ചോദ്യം ഉന്നയിക്കണമെന്നും ഉദിത് രാജ് ആവശ്യപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും, എന്നാല്‍ അതല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. തീര്‍ച്ചയായും കുറ്റമറ്റ ഇന്റലിജന്‍സ് സംവിധാനം എന്ന ഒന്നില്ല. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതേപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് പകരം, ശക്തമായ നടപടികളാണ് ഇപ്പോല്‍ വേണ്ടതെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഹമാസ് ആക്രമണത്തില്‍ ഇസ്രയേലിനുണ്ടായ ഇന്റലിജന്‍സ് വീഴ്ച ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു തരൂരിന്റെ വിശദീകരണം. പഹല്‍ഗാം ആക്രമണത്തിന് കാരണം ഗുരുതര ഇന്റലിജന്‍സ്, സുരക്ഷാ വീഴ്ചകളാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ വിമര്‍ശനം കടുപ്പിക്കുമ്പോഴാണ്, ശശി തരൂര്‍ വേറിട്ട നിലപാട് പ്രകടിപ്പിച്ചത്. തരൂരിന്റെ നിലപാടിനെ ബിജെപി നേതാവ് പി കെ കൃഷ്ണദാസ് അടക്കം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ