ബിജെപി അധ്യക്ഷന്റെ എസ് യുവിയില്‍ ഇടിച്ചു; ട്രക്ക് നിര്‍ത്താതെ ഡ്രൈവറുടെ മരണപ്പാച്ചില്‍; 148 കിലോ മീറ്റര്‍ പിന്തുടര്‍ന്ന് സിനിമാ സ്റ്റൈലില്‍ പിടികൂടി പൊലീസ്

ഇതിനിടെ ട്രക്ക് തടയാനായി വച്ച ബാരിക്കേഡുകളും പൊലീസ് വാഹനങ്ങളും ട്രക്ക് ഡ്രൈവര്‍ ഇടിച്ചു തകര്‍ത്തു. നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇടിച്ചിട്ട പൊലീസ് വാഹനം
ഇടിച്ചിട്ട പൊലീസ് വാഹനം
Updated on

ഭോപ്പാല്‍: മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വിഡി ശര്‍മയുടെ എസ് യുവിയില്‍ ഇടിച്ചിട്ട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ട്രക്ക് ഡ്രൈവറെ 148 കിലോമീറ്റര്‍ ദുരം പിന്തുടര്‍ന്ന് നാടകീയമായി അറസ്റ്റ് ചെയ്ത് പൊലീസ്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. നിരവധി സ്റ്റേഷനുകളില്‍ നിന്നായി പൊലീസ് പിന്തുടര്‍ന്ന ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്യാനായത്. ഇതിനിടെ ട്രക്ക് തടയാനായി വച്ച ബാരിക്കേഡുകളും പൊലീസ് വാഹനങ്ങളും ട്രക്ക് ഡ്രൈവര്‍ ഇടിച്ചു തകര്‍ത്തു. നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അറസ്റ്റിലായ ട്രക്ക് ഡ്രൈവര്‍ അജയ് മാളവ്യ രാജ്ഗഡ് സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. ഭോപ്പാലിലെ ലാല്‍ഘട്ടില്‍ വച്ച് രാത്രി ഒന്‍പതരയോടെയാണ് ബിജെപി അധ്യക്ഷന്‍ സഞ്ചരിച്ച എസ് യുവിയില്‍ ട്രക്ക് ഇടിച്ചത്. അതിനുശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് ശര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹനം തടയാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ അത് ഇടിച്ചിട്ട് ട്രക്ക് ഡ്രൈവര്‍ യാത്ര തുടര്‍ന്നു.

പിന്നാലെ പൊലീസുകാര്‍ വാഹനത്തില്‍ ട്രക്കിനെ പിന്തുടര്‍ന്നു. ഗാന്ധിനഗറില്‍ വച്ച് ട്രക്ക് തടഞ്ഞിടാനുള്ള ശ്രമത്തിനിടെ പൊലീസ് വാഹനത്തില്‍ ഇടിച്ചിട്ട ശേഷം അജയ് മാളവ്യ യാത്രതുടര്‍ന്നു. തുടര്‍ന്നും ട്രക്കിനെ പൊലീസ് പിന്തുടരുകയായിരുന്നു. അതിനിടെ ട്രക്ക് കച്‌നാരിയ ടോള്‍ പ്ലാസയില്‍ നിര്‍ത്തി. അവിടെ നിന്ന് ഡ്രൈവറെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ അക്രമിച്ച ശേഷം അവിടെനിന്നും ഡ്രൈവര്‍ വാഹനവുമായി കടന്നുകളഞ്ഞു. പിന്നീട് രാജ്ഗഡ് ജില്ലയിലെ പച്ചോറിനടുത്തുള്ള ഉദന്‍ഖേഡി ടോള്‍ പ്ലാസയില്‍ ട്രക്ക് നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു.

പിന്തുടരുന്നതിനിടെ, ട്രക്ക് ഡ്രൈവര്‍ ആറ് പൊലീസ് സ്റ്റേഷനുകളിലെ എട്ട് പൊലീസ് വാഹനങ്ങളും നിരവധി സ്വകാര്യ വാഹനങ്ങളും ഇടിച്ചു തകര്‍ത്തതായി പൊലീസ് പറഞ്ഞു. പ്രതി ആ സമയത്ത് മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. മാളവ്യയ്ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com