

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കുടുംബത്തിന് 2023-ൽ ലഭിച്ച സമ്മാനങ്ങളിൽ ഏറ്റവും വില കൂടിയ സമ്മാനം നൽകിയത് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെന്ന് റിപ്പോർട്ട്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പ്രഥമ വനിത ജിൽ ബൈഡന് 17,15,542 രൂപ (20,000 ഡോളർ) വിലവരുന്ന ലാബ് ഗ്രോണ്‍ അഥവാ നിര്‍മിത വജ്രമാണ് മോദി സമ്മാനിച്ചത്.
ബൈഡന് കുടുംബത്തിന് അതേ വര്‍ഷം ഏതെങ്കിലും ലോക നേതാക്കളില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വിലയേറിയ സമ്മാനമാണ് ഈ 7.5 കാരറ്റ് വജ്രം. വൈറ്റ് ഹൗസ് ഈസ്റ്റ് വിങ്ങിൽ ഔദ്യോഗിക ഉപയോഗത്തിനായി സൂക്ഷിച്ചിരിക്കുകയാണ് മോദി സമ്മാനിച്ച വജ്രം. യുഎസിലെ യുക്രേനിയൻ അംബാസഡര്‍ നല്‍കിയതാണ് വിലകൂടിയ സമ്മാനങ്ങളില്‍ രണ്ടാമത്. വസ്ത്രത്തിൽ ഉപയോഗിക്കുന്ന വജ്രത്തിന്റെ പിന്നാണ് അദ്ദേഹം സമ്മാനിച്ചത്. 14,063 ഡോളര്‍ വില വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈജിപ്ത് പ്രസിഡൻ്റ് നല്‍കിയ 4,510 ഡോളർ വിലമതിക്കുന്ന ബ്രേസ്‌ലെറ്റ്, ബ്രൂച്ച്, ഫോട്ടോ ആൽബം തുടങ്ങിയവയാണ് ജിൽ ബൈഡന് ലഭിച്ച മറ്റ് പ്രധാനപ്പെട്ട സമ്മാനങ്ങൾ.
ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് സുക് യോൾ യൂണിൻ്റെ 7,100 ഡോളർ വില വരുന്ന ഫോട്ടോ ആൽബം, മംഗോളിയൻ പ്രധാനമന്ത്രിയുടെ 3,495 ഡോളർ വിലയുള്ള പ്രതിമ, ബ്രൂണൈ സുൽത്താൻ്റെ 3,300 ഡോളർ വിലമതിക്കുന്ന വെള്ളി പാത്രം തുടങ്ങിയവയും പ്രസിഡന്റിന് ലഭിച്ച സമ്മാനങ്ങളാണ്. വിദേശ നേതാക്കളിൽ നിന്ന് ലഭിക്കുന്ന 480 ഡോളറിൽ കൂടുതൽ മൂല്യമുള്ള സമ്മാനങ്ങൾ ഭരണ രംഗത്തുളളവര്‍ വെളിപ്പെടുത്തണമെന്നാണ് യുഎസിലെ നിയമം അനുശാസിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
