ടേക്ക് ഓഫിനിടെ അപകടത്തിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങള്‍ എന്തെല്ലാം?; വിശദാംശങ്ങള്‍

രാജ്യം കണ്ട വലിയ വിമാനദുരന്തങ്ങളില്‍ ഒന്നാണ് ഇന്നലെ അഹമ്മദാബാദില്‍ സംഭവിച്ചത്
Ahmedabad Air India Crash
അഹമ്മദാബാദ് വിമാനപകടത്തിൽ ഇതുവരെ 265 പേർ മരിച്ചതായാണ് സ്ഥിരീകരിച്ചത് (Ahmedabad Air India Crash)പിടിഐ
Updated on
1 min read

അഹമ്മദാബാദ്: രാജ്യം കണ്ട വലിയ വിമാനദുരന്തങ്ങളില്‍ ഒന്നാണ് ഇന്നലെ അഹമ്മദാബാദില്‍ (Ahmedabad Air India Crash) സംഭവിച്ചത് . ഇതുവരെ 265 പേര്‍ മരിച്ചതായാണ് സ്ഥിരീകരിച്ചത്. 1.38 ന് പറന്നുയര്‍ന്ന് 5 മിനിറ്റിനുള്ളില്‍ തന്നെ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം താഴേക്കു പതിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ടാണ് വിമാനം വീണതെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

വിമാന യാത്രയില്‍ ഏറ്റവും അപകടകരമായ ഘട്ടങ്ങള്‍ ടേക്ക് ഓഫും ലാന്‍ഡിങ്ങുമാണെന്നാണ് വ്യോമയാന വിദഗ്ധര്‍ വ്യക്തമാക്കുന്നത്. വിമാനാപകടങ്ങളില്‍ ഏറെയും സംഭവിച്ചതും ഈ ഘട്ടങ്ങളിലാണ്. ഇന്റര്‍നാഷനല്‍ ഏവിയേഷന്‍ സേഫ്റ്റി സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം 35 ശതമാനം വിമാനാപകടങ്ങളും ടേക്ക് ഓഫ് സമയത്താണ് ഉണ്ടാകുന്നത്. ക്രൂസ് ഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പൈലറ്റ് ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ടേക്ക് ഓഫ്, ലാന്‍ഡിങ് ഘട്ടങ്ങളിലാണ്. ഏകോപനം, പെട്ടെന്ന് തീരുമാനമെടുക്കല്‍ എന്നിവ ലാന്‍ഡിങ് ഘട്ടത്തില്‍ പൈലറ്റിന് ആവശ്യമാണ്.

എന്‍ജിന്‍ തകരാര്‍, പൈലറ്റിന്റെ പിഴവ്, കാലാവസ്ഥാ വ്യതിയാനം, റണ്‍വേയിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് ടേക്ക് ഓഫിനിടെ അപകടത്തിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങള്‍. ടേക്ക് ഓഫ് സമയത്ത് എന്‍ജിനുകള്‍ പരമാവധി സമ്മര്‍ദത്തിലായിരിക്കും. പക്ഷി ഇടിക്കുക, ഇന്ധന മര്‍ദം കുറയുക, നിര്‍മാണ തകരാറുകള്‍ പോലുള്ള സാങ്കേതിക പിഴവുകള്‍ സംഭവിക്കുക എന്നിവ മൂലം അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

മനുഷ്യരുടെ പിഴവാണ് ടേക്ക് ഓഫ് സമയത്ത് വിമാനാപകടമുണ്ടാകുന്നതിന്റെ മറ്റൊരു പ്രധാന കാരണം. വേഗത നിര്‍ണയിക്കുന്നതിലുള്ള പിഴവ്, റൊട്ടേഷന്‍ പോയിന്റ് മനസ്സിലാക്കുന്നതിലെ പിഴവ്, തെറ്റായ പിച്ചോ ആങ്കിളോ സെലക്ട് ചെയ്യുക തുടങ്ങി പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള പിഴവു കൊണ്ടും അപകടമുണ്ടാകാം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും ടേക്ക് ഓഫിനിടെ വിമാനം അപകടത്തില്‍പെടാന്‍ കാരണമാകാറുണ്ട്. ശക്തമായ കാറ്റ്, മൂടല്‍മഞ്ഞ്, ഇടിമിന്നല്‍ എന്നിവയെല്ലാം അപകടകാരണമാകാം. ടേക്ക് ഓഫിനിടെ റണ്‍വേയില്‍ പെട്ടെന്ന് ഒരു വാഹനമോ പക്ഷിയോ മറ്റൊരു വിമാനമോ എത്തുകയാണെങ്കിലും അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com