'നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നവരെയാണ് വധിച്ചത്; ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടി'; രാജ്‌നാഥ് സിങ്

പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിക്കാനുളള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചത്. ഇതിലൂടെ ഇന്ത്യന്‍ സൈന്യം ചരിത്രമെഴുതിയെന്നും പ്രതിരോധ മന്ത്രി
Only targeted those who killed innocents: Rajnath Singh on Operation Sindoor
രാജ്‌നാഥ് സിങും പ്രധാനമന്ത്രിയും പിടിഐ
Updated on

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലെ രാജ്യം ലക്ഷ്യമിട്ടത് നടപ്പാക്കിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കൃത്യതയോടെയും ജാഗ്രതയോടെയുമായിരുന്നു തിരിച്ചടിയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സൈനികരുടെ ആക്രമണത്തില്‍ ഒരു സാധാരണക്കാരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ല. നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നവരെയാണ് കൊന്നത്. തിരിച്ചടിക്കാനുള്ള അവകാശം ഇന്ത്യ ഉപയോഗിച്ചെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതെന്നും സേനയെ പൂര്‍ണമായി വിശ്വാസത്തിലെടുത്തായിരുന്നു തിരിച്ചടിയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിക്കാനുളള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചത്. ഇതിലൂടെ ഇന്ത്യന്‍ സൈന്യം ചരിത്രമെഴുതിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സീന്ദൂര്‍ നടത്തിയത് കൃത്യമായ ആസൂത്രണത്തിന് ശേഷമാണ്. കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം അവരുടെ വീര്യവും ധൈര്യവും പ്രകടിപ്പിച്ചു. പുതിയ ചരിത്രം രചിച്ചു. കൃത്യതയോടെയും ജാഗ്രതയോടെയും അവർ നടപടി സ്വീകരിച്ചു. കൃത്യസമയത്ത് കൃത്യമായിത്തന്നെ ലക്ഷ്യം തകർത്തു. ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെ അഭിനന്ദിക്കുന്നുവെന്നും രാജ്യത്തിന്റെ അഭിമാനമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

സൈനികരേയും ഉദ്യോഗസ്ഥരേയും അഭിനന്ദിക്കുന്നു. മുമ്പത്തെപ്പോലെത്തന്നെ ഇത്തവണയും ഉചിതമായ മറുപടി നൽകി. സ്വന്തം മണ്ണിൽ നടന്ന ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശം ഉപയോഗിച്ചു. കൃത്യമായ ചർച്ചകളോടെയാണ് നടപടി. തീവ്രവാദികളുടെ മനോവീര്യം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം അവരുടെ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളിലും മാത്രമായി പരിമിതപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com