ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ സംഘര്‍ഷത്തില്‍ പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്കും അസര്‍ബൈജാനും കനത്ത തിരിച്ചടി. തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള യാത്രകള്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ വന്‍തോതില്‍ റദ്ദാക്കി. രാജ്യത്തെ ആയിരക്കണക്കിന് ആളുകള്‍ ഈ രണ്ട് രാജ്യങ്ങളിലേക്കുള്ള യാത്രാ പദ്ധതികള്‍ റദ്ദാക്കിയതോടെ, ടിക്കറ്റ് ബുക്കിങ്ങ് പ്ലാറ്റ്ഫോമുകളും ട്രാവല്‍ ഓപ്പറേറ്റര്‍മാരും ഈ രാജ്യങ്ങളിലേക്കുള്ള ബുക്കിങ്ങ് നിര്‍ത്തിവച്ചിരിക്കുകയാണ്.
പാകിസ്ഥാനെ പിന്തുണയ്ക്കുന്ന ഈ രാജ്യങ്ങളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട്, തിങ്കളാഴ്ച മുതല്‍ #BoycottTurkey, #BoycottAzerbaijan, #BoycottTurkeyAzerjbaijan എന്നീ ഹാഷ്ടാഗുകള്‍ ഇന്ത്യയില്‍ ട്രെന്‍ഡിങ്ങായി മാറിയിട്ടുണ്ട്. ടര്‍ക്കിഷ് എയര്‍ലൈന്‍സുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് കരാര്‍ തുടരുന്നതിനെതിരെ ശക്തമായ വിമര്‍ശനവും ഉയരുന്നുണ്ട്.
തുര്‍ക്കി, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള എല്ലാ ഫ്ളൈറ്റ് - ഹോട്ടല്‍ ബുക്കിങ്ങുകളും നിര്‍ത്തിവെച്ചതായി ഓണ്‍ലൈന്‍ യാത്രാ പ്ലാറ്റ്‌ഫോമായ ഈസ്മൈട്രിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തുര്‍ക്കിയിലേക്ക് യാത്ര ബുക്ക് ചെയ്തവരില്‍ ഏതാണ്ട് 22 ശതമാനം പേരും അസര്‍ബൈജാനിലേക്ക് ബുക്ക് ചെയ്തവരില്‍ 30 ശതമാനവും യാത്ര റദ്ദാക്കിയതായി കമ്പനി സഹ സ്ഥാപകന്‍ പ്രശാന്ത് പിറ്റി വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 3.8 ലക്ഷം ഇന്ത്യക്കാരാണ് ഈ രണ്ട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്.
ഓരോ യാത്രക്കാരനില്‍ നിന്ന് 60,000-70,000 രൂപ കണക്കാക്കിയാലും ഏകദേശം 2,500 മുതല്‍ 3,000 കോടി രൂപയാണ് ഈ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ചെലവഴിച്ചിരുന്നത്.എവിടെയാണ് പണം ചെലവഴിക്കുന്നത് എന്നതിനെക്കുറിച്ച് ഇന്ത്യക്കാര്‍ അറിഞ്ഞിരിക്കണമെന്നും, പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പ്രശാന്ത് പിറ്റി അഭിപ്രായപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുകയും, ഏറ്റുമുട്ടലിന്റെ അന്തരീക്ഷത്തിലേക്കെത്തുകയും ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചു. ഇതിന് പകരം പാക് സൈന്യം ഇന്ത്യയിലേക്ക് ആക്രമണം നടത്തിയപ്പോള്‍, തുര്‍ക്കി പാകിസ്ഥാന് പരസ്യപിന്തുണയുമായി രംഗത്തെത്തി. കൂടാതെ പാകിസ്ഥാന് തുര്‍ക്കി ആയുധങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. അസര്‍ബൈജാനും സംഘര്‍ഷത്തില്‍ പാകിസ്ഥാനെ പിന്തുണച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ