

ദേശീയ താൽപ്പര്യങ്ങൾക്ക് അനുസൃതമായി ഇന്ത്യ, അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങൾ പുനഃക്രമീകരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (IIMK), തുർക്കിയിലെ സബാൻസി സർവകലാശാലയുമായുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം (MoU) അവസാനിപ്പിച്ചു. ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ പാകിസ്ഥാനെ തുർക്കി പരസ്യ പിന്തുണ നൽകിയ സമീപനത്തോടുള്ള പ്രതികരണമായാണ് ഈ നീക്കം.
സെപ്റ്റംബർ 2023 അഞ്ച് വർഷത്തെ കാലാവധിയോടെ ഒപ്പുവച്ച ഈ ധാരണാപത്രം, രണ്ട് സ്ഥാപനങ്ങൾക്കിടയിലുള്ള വിദ്യാർത്ഥി കൈമാറ്റ പരിപാടികളിലൂടെ അക്കാദമിക് സഹകരണം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ , ഇപ്പോൾ രൂപപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ഏകപക്ഷീയമായി കരാർ അവസാനിപ്പിക്കാൻ ഐഐഎം കോഴിക്കോട് തീരുമാനിക്കുകയായിരുന്നു.
തുർക്കി ഉൾപ്പെടുന്ന നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ നേരിട്ടുള്ള അനന്തരഫലമായാണ് ബന്ധങ്ങൾ താൽക്കാലികമായി നിർത്തിവച്ചതെന്ന് ഐഐഎംകെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
സ്ഥാപനം ഔപചാരികമായി സബാൻസി സർവകലാശാലയെ ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. കൂടാതെ എല്ലാ തുർക്കി സർവകലാശാല രേഖകളിൽ നിന്നും വെബ്‌സൈറ്റുകളിൽ നിന്നും അനുബന്ധ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഐഐഎം കോഴിക്കോടിന്റെ പേരും അവരുമായുള്ള സഹകരണം സംബന്ധിച്ച കാര്യങ്ങളും ഉടനടി നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
"ദേശീയ താൽപ്പര്യവുമായി ആഗോള ഇടപെടലുകൾ സമന്വയിപ്പിക്കുന്നതിന് ഐഐഎം കോഴിക്കോട്, അതീവ പ്രാധാന്യം നൽകുന്നു. സബാൻസി സർവകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കാനുള്ള തീരുമാനം ശ്രദ്ധാപൂർവ്വം പരിഗണിച്ചതിനുശേഷമാണ് എടുത്തത്, കൂടാതെ നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളും മുൻഗണനകളും ഉയർത്തിപ്പിടിക്കുന്നതിനുള്ള സ്ഥാപനപരമായ ഉത്തരവാദിത്തവുമായി പൊരുത്തപ്പെടുന്നതാണിത് .പരസ്പര ബഹുമാനം, തന്ത്രപരമായ വിന്യാസം, ദേശീയ മൂല്യങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന അന്താരാഷ്ട്ര സഹകരണങ്ങൾ വളർത്തിയെടുക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്." ഐ ഐ എം നിലപാട് വിശദീകരിച്ചുകൊണ്ട് കോഴിക്കോട് ഐഐഎമ്മിന്റെ ഡയറക്ടർ പ്രൊഫസർ ദേബാശിഷ് ചാറ്റർജി പറഞ്ഞു
ദേശീയ സുരക്ഷയും നയതന്ത്ര അവബോധവും കണക്കിലെടുത്ത് മറ്റ് നിരവധി ഇന്ത്യൻ അക്കാദമിക് സ്ഥാപനങ്ങൾ അന്താരാഷ്ട്ര സഹകരണങ്ങൾ പുനഃപരിശോധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അന്താരാഷ്ട്ര അക്കാദമിക് പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ സ്ഥാപനങ്ങൾ ഭൗമരാഷ്ട്രീയ അവബോധത്തിന് മുൻഗണന നൽകുന്ന വിശാലമായ പ്രവണതയെയാണ് ഐഐഎം കോഴിക്കോടിന്റെ ഉറച്ച നിലപാട് അടിവരയിടുന്നത്. ഐ ഐ എം വിശദീകരിച്ചു
ഇന്ത്യയിലെ പ്രമുഖ മാനേജ്‌മെന്റ് സ്ഥാപനമാണ് ഐഐഎം കോഴിക്കോട്, നിലവിൽ 60-ലധികം ആഗോള സ്ഥാപനങ്ങളുമായി വിദ്യാർത്ഥി കൈമാറ്റ പദ്ധതികൾ നടത്തുന്നു.
ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി, കാൺപൂരിലെ ഛത്രപതിഷാഹുജി മഹാരാജ് ( സി എസ് ജെ എം) ജാമിയ മിലിയ ഇസ്ലാമിയ എന്നീ സർവകലാശാലകൾ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പരിഗണനകൾ ചൂണ്ടിക്കാട്ടി തുർക്കിയിലെ വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണം അവസാനിപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
