ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനി ഇന്‍ഫോസിസിന്റെ സ്ഥാപകരുടെ ഓഹരികള്‍ വില്‍പ്പന നടത്തുമെന്ന വാര്‍ത്തകള്‍ കമ്പനി നിഷേധിച്ചു. ഇന്‍ഫോസിസ് സ്ഥാപകര്‍ തങ്ങളുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഏകദേശം 30,000 കോടിരുപ വിലമതിക്കുന്ന 12.75 ശതമാനം ഓഹരികളാണ് സ്ഥാപകര്‍ക്കുള്ളത്. പ്രമോട്ടര്‍മാരും കമ്പനി മാനേജ്‌മെന്റും തമ്മിലുളള അഭിപ്രായ വിത്യാസങ്ങളാണ് ഓഹരികള്‍ വില്‍പ്പന നടത്താന്‍ കാരമായി ചൂണ്ടിക്കാട്ടിയിരുന്നത്. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇന്‍ഫോസിസ് ഓഹരികള്‍ക്ക് വിപണിയില്‍ ഇടിവ് നേരിട്ടു.
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഇന്‍ഫോസിസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. കമ്പനിയുടെ പ്രൊമോട്ടര്‍മാരും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
പ്രമോട്ടര്‍മാരും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡും തമ്മില്‍ അഭിപ്രായ വിത്യാസങ്ങളുണ്ടെങ്കിലും ഓഹരി വില്‍പ്പനയ്ക്ക് സാധ്യതയില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്‍ഫോസിസിന്റെ സിഇഒ വിശാല്‍ സിക്കക്കെതിരെ നാരായണ മൂര്‍ത്തി പരസ്യമായി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കമ്പനി മേധാവി വിശാല്‍ സിക്കയും മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും വന്‍ ശമ്പളം വാങ്ങുന്നതിലും മുന്‍ സിഇഒ രാജീവ് ബന്‍സാലിന് വമ്പന്‍ പാക്കേജ് അനുവദിച്ചതിലും നാരായണമൂര്‍ത്തി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യന്‍ ഐടി കമ്പനികളുടെ ഏറ്റവും വലിയ വിപണിയായ അമേരിക്കയിലുള്ള വിസാ നിയന്ത്രണങ്ങളും, കമ്പനികളില്‍ നിന്നുള്ള പിരിച്ചുവിടലുകളുമായി ഈ മേഖലയില്‍ പ്രതിസന്ധിയിലേക്കുള്ള സൂചനനല്‍കുന്നതിനിടയിലാണ് ഇന്‍ഫോസിസ് ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ