മുംബൈ: രാജ്യത്ത് ചില്ലറ ഇടപാടുകൾക്കായുള്ള റീട്ടെയിൽ ഡിജിറ്റൽ രൂപ ഇന്ന് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കും. ന്യൂഡൽഹി, മുംബൈ, ബംഗളൂരു, ഭുവനേശ്വർ എന്നി നാല് നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ എത്തുന്നത്. കൊച്ചിയുൾപ്പെടെയുള്ള നഗരങ്ങൾ രണ്ടാംഘട്ടത്തിലെ പട്ടികയിൽ ഉൾപ്പെടും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകൾക്കായുള്ള ഹോൾസെയിൽ ഡിജിറ്റൽ രൂപ നവംബർ ഒന്നുമുതൽ റിസർവ് ബാങ്ക് അവതരിപ്പിച്ചിരുന്നു.
വ്യക്തികൾ തമ്മിൽ ഇടപാടുകൾ നടത്താൻ കഴിയുന്ന റീട്ടെയിൽ ഡിജിറ്റൽ രൂപ തുടക്കത്തിൽ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയില്ല. പരീക്ഷണാടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ഗ്രൂപ്പുകളിലാണ് ആദ്യം അവതരിപ്പിക്കുന്നത്. ഓരോ ഘട്ടത്തിലും തെരഞ്ഞെടുത്തിട്ടുള്ള സ്ഥലങ്ങളിലെ വ്യാപാരികളും ഉപഭോക്താക്കളുമാകും ഗ്രൂപ്പിലുണ്ടാകുക. ഡിജിറ്റൽ ടോക്കൺ രൂപത്തിലെത്തുന്ന റീട്ടെയിൽ ഡിജിറ്റൽ രൂപ നിലവിൽ ആർബിഐ പുറത്തിറക്കുന്ന കറൻസി നോട്ടുകളുടെയും നാണയങ്ങളുടെും അതേ മൂല്യത്തിലാകും ലഭ്യമാകുക.
എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയ്ക്കാണ് ആദ്യ ഘട്ടത്തിലെ വിതരണ ചുമതല. രണ്ടാം ഘട്ടത്തിൽ ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ബാങ്കുകളുമുണ്ടാകും. കൊച്ചിക്ക് പുറമേ അഹമ്മദാബാദ്, ഗാങ്‌ടോക്, ഗുവാഹാട്ടി, ഹൈദരാബാദ്, ഇന്തോർ, ലഖ്‌നൗ, പാട്‌ന, ഷിംല എന്നീ നഗരങ്ങളാണ് രണ്ടാം ഘട്ടത്തിലുള്ളത്. ബാങ്കുകൾ അവതരിപ്പിക്കുന്ന ഡിജിറ്റൽ വാലറ്റുകൾ വഴി ആർക്കും ഡിജിറ്റൽ രൂപ മൊബൈൽ അടക്കമുള്ള ഉപകരണങ്ങളിൽ സൂക്ഷിക്കാനാകും. വ്യാപാരസ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തായിരിക്കും ഇടപാടുകൾ നടത്തുക.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates