

വ്യക്തിഗത വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ അവര്‍ ആവശ്യപ്പെടുന്ന രേഖകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആദായനികുതി റിട്ടേണ്‍. ആദായനികുതി പരിധിയില്‍ വരുന്ന ഒട്ടുമിക്ക ശമ്പളക്കാരായ ജീവനക്കാരും വര്‍ഷംതോറും റിട്ടേണ്‍ സമര്‍പ്പിക്കുന്നുണ്ട്. അതിനാല്‍ ശമ്പളക്കാര്‍ക്ക് വായ്പ ലഭിക്കുന്നതിന് വലിയ പ്രയാസങ്ങളില്ല.
എന്നാല്‍ സ്വയംതൊഴിലില്‍ ഏര്‍പ്പെടുന്നവരെ സംബന്ധിച്ച് ഇതിന് കടമ്പകള്‍ ഏറെയാണ്. ആസ്തികള്‍ ഈടായി നല്‍കാതെ തന്നെ പണം ലഭിക്കും എന്നതാണ് വ്യക്തിഗത ലോണുകളുടെ പ്രത്യേകത. അതിനാല്‍ വ്യക്തിഗത വായ്പകള്‍ ഈടില്ലാത്ത വായ്പയുടെ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ സ്വയംതൊഴില്‍ ചെയ്യുന്നവരെ സംബന്ധിച്ച് ഐടിആര്‍ ഇല്ലാത്തത് കൊണ്ട് വായ്പ ലഭിക്കാന്‍ ഈടായി എന്തെങ്കിലും കാണിക്കേണ്ടതായി വരാം.
എന്നാല്‍ വായ്പക്ഷമത ഉണ്ടെന്ന് ബാങ്കിന് ബോധ്യപ്പെട്ടാല്‍ ഐടിആര്‍ വാങ്ങാതെ തന്നെ വ്യക്തികള്‍ക്ക് വ്യക്തിഗത വായ്പ അനുവദിക്കുന്നതും സാധാരണമാണ്. മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോര്‍ ആണെങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് വ്യക്തിഗത വായ്പ അനുവദിക്കാറുണ്ട്. വായ്പാ തിരിച്ചടവ് ആണ് ഇവിടെ പ്രധാനം. വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷിയുണ്ടെന്ന് ബാങ്ക് തിരിച്ചറിയുന്നതോടെ, വായ്പ അനുവദിക്കും. അതിനാല്‍ ക്രെഡിറ്റ് സ്‌കോര്‍ പ്രധാനമാണ്.
എന്നാല്‍ ക്രെഡിറ്റ് സ്‌കോര്‍ കുറവാണെങ്കില്‍ വായ്പ അനുവദിക്കാനുള്ള സാധ്യത കുറവാണ്. അനുവദിച്ചാല്‍ തന്നെ ഉയര്‍ന്ന പലിശയായിരിക്കും ഈടാക്കുക.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates